ബംഗാള്‍: തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കൊല്‍ക്കത്ത ഹൈക്കോടതി

Update: 2021-08-19 07:27 GMT

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും  ബംഗാളില്‍ നിന്നുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമാവണമെന്നും കോടതി നിര്‍ദേശിച്ചു. 

കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ മമതക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ വിധി. 

ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ജൂലൈ 15ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതിക്രമത്തിനു പിന്നില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെയും പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെയും അനുഭാവികളാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അക്രമസംഭവങ്ങള്‍ ആയിരക്കണക്കിനു പേരെ ദുരിതത്തിലാക്കിയതായും ജീവനോപാധികള്‍ തകര്‍ത്തതായും ആരോപിച്ചു.

തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയും ബിജെപിയും തമ്മില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടു. അതേ കേസിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടലുണ്ടാവുന്നത്.

Tags: