ബംഗാള്‍: റീക്കൗണ്ടിങ് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍

Update: 2021-07-03 18:52 GMT

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നിയമസഭാ മണ്ഡലത്തിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് എട്ട് ബിജെപി നേതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. പരാതി തിങ്കളാഴ്ച പരിഗണിക്കും.

167 മനിക്ടോല മണ്ഡലത്തില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കല്യാണ്‍ ചൗബെയാണ് കോടതിയെ സമീപിച്ച ഒരാള്‍.

റീക്കൗണ്ടിങ് ആവശ്യപ്പെട്ട് ഞാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 167 മനിക്ടോലയാണ് എന്റെ മണ്ഡലം. തിരഞ്ഞെടുപ്പ് കാലത്ത് അവിടെ വലിയ അക്രമങ്ങള്‍ നടന്നു. എനിക്കെതിരേയും രണ്ട് തവണ ആക്രമണം നടന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളും കൗണ്ടിങ് ഏജന്റുമാരും ധാരാളമുണ്ടായിരുന്നു. എല്ലാതിനും രേഖകളുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫിസര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ആ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്- കല്യാണ്‍ ചൗബെ പറഞ്ഞു.

നന്ദിഗ്രാമില്‍ വീണ്ടും കൗണ്ടിങ് നടത്തണമെന്ന മമതാ ബാനര്‍ജിയുടെ പരാതിക്കു തൊട്ടുപിന്നാലെയാണ് സമാനമായ പരാതി ബിജെപി നേതാക്കള്‍ നല്‍കിയത്. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ചത്.

തൃണമൂല്‍ നേതാവിനോട് ജയ്പാല്‍ഗുരിയില്‍ തോറ്റുപോയ സൗജിത് സിന്‍ഘയാണ് പരാതിക്കാരില്‍ ഒരാള്‍. ജയിക്കുമെന്ന് നൂറു ശതമാനവും താന്‍ കരുതുന്നതായി സൗജിത് പറഞ്ഞു.

ചെറിയ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ റീക്കൗണ്ടിങ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബിജെപി ദിലീപ് ഘോഷ് ജൂണ്‍ 20 പറഞ്ഞിരുന്നു. അത്തരം 50 മണ്ഡലങ്ങളുണ്ടെന്നാണ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞത്.

മമതക്കു പുറമെ തൃണമൂല്‍ നേതാക്കളായ മോയ്‌നയും ഗോധാട്ടും പരാതി നല്‍കിയിട്ടുണ്ട്.