ബീയുമ്മയുടെ വാക്കുകള്‍ നീതി വൈകുന്നതിനെതിരെയുള്ള ഓര്‍മ്മപ്പെടുത്തല്‍: വിമന്‍ ഇന്ത്യ മൂവ്മെന്റ്

Update: 2026-02-08 08:12 GMT

ആലുവ: നീതിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങള്‍ക്കും ഇടയില്‍ നിത്യരോഗിയായി മാറിയ ബീയുമ്മയുടെ വാക്കുകള്‍ ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ഉജ്ജ്വലമായ താക്കീതാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒന്നര പതിറ്റാണ്ടിലധികമായി അന്യായ തടവറയില്‍ കഴിയുന്ന തന്റെ മകന്‍ സകരിയ്യയുടെ മോചനത്തിനായി അവര്‍ നടത്തുന്ന പോരാട്ടം ഓരോ നീതി നിഷേധത്തിനും എതിരെയുള്ള താക്കീതാണ്. 'ഭരണകൂടങ്ങള്‍ക്ക് മുകളില്‍ മറ്റൊരു ഭരണകൂടമുണ്ടെന്നും കോടതികള്‍ക്ക് മുകളില്‍ മഹ്ശറയിലെ (പരലോകത്തെ) കോടതിയുണ്ടെന്നുമുള്ള' ബീയുമ്മയുടെ വാക്കുകള്‍ ലോകത്തിലെ ഏതൊരു അധികാര കേന്ദ്രത്തിനും നല്‍കുന്ന ശക്തമായ മുന്നറിയിപ്പാണ്.

ഈ വാക്കുകള്‍ ഉയര്‍ത്തുന്ന പ്രസക്തമായ ചില കാര്യങ്ങള്‍ ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.നിരപരാധികളായ യുവാക്കളെ യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ചുമത്തി വിചാരണയില്ലാതെ തടവിലിടുന്നത് മനുഷ്യത്വരഹിതമാണ്. മകന്റെ നിരപരാധിത്വം തെളിയുന്നതും കാത്തിരുന്ന ഉമ്മ ഇന്ന് ഗുരുതരമായ രോഗം ബാധിച്ച് ശയ്യാവലംബിയായിരിക്കുന്നു എന്നത് നിയമവാഴ്ചയും ജനാധിപത്യവും പുലരണമെന്ന് ആഗ്രഹിക്കുന്നവരെ ഏറെ വേദനിപ്പിക്കുന്നതാണ്. അതേസമയം പരമമായ നീതിയില്‍ വിശ്വസിക്കുന്ന ഒരു പോരാളിയുടെ നിശ്ചയദാര്‍ഢ്യമാണ് അവരുടെ ഓരോ വാക്കിലും പ്രകടമായിരുന്നത്.

ഭരണകൂട വേട്ടയാടലുകള്‍ക്ക് ഇരയാവുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബീയുമ്മ ഒരു കരുത്തും പ്രതീകവുമാണ്. മകന്‍ സക്കരിയ്യയ്ക്കും സമാനമായി നിരപരാധികളായിരിക്കേ തടവറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും അര്‍ഹമായ നീതി എത്രയും വേഗം ലഭ്യമാക്കണമെന്നും നിയമത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും സുനിത നിസാര്‍ ആവശ്യപ്പെട്ടു.

Tags: