ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പ്രതികള്‍ കീഴടങ്ങി

Update: 2023-03-05 13:39 GMT

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ രണ്ടുപേര്‍ പോലിസില്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ മുഹമ്മദ് അലി, സഹീര്‍ ഫാസില്‍ എന്നിവരാണ് കീഴടങ്ങിയത്. വൈകീട്ട് ആറിന് നടക്കാവ് പോലിസ് സ്‌റ്റേഷനിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമുള്ള നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹൃദ്രോഗവിദഗ്ധനായ ഡോ.പി കെ അശോകനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. അണുബാധയെത്തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു. ശനിയാഴ്ച രാത്രി സിടി സ്‌കാന്‍ റിപോര്‍ട്ട് വൈകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ നഴ്‌സിങ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് ഡോ.അശോകന് മര്‍ദ്ദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികില്‍സയിലാണ്.

Tags:    

Similar News