പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

Update: 2020-04-30 12:30 GMT

മലപ്പുറം: ജില്ലയില്‍ മഴക്കാല ആരംഭത്തോടെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിന് സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍കരുതല്‍ എടുക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. മഴക്കാല ആരംഭത്തോടെ ജലജന്യ രോഗങ്ങളായ വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് കൊതുകുജന്യരോഗങ്ങളായ ഡങ്കിപ്പനി, മലമ്പനി തുടങ്ങിയവ പടരാനുള്ള സാഹചര്യമുള്ളതിനാല്‍ ഇത്തരം രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ഷിഗല്ല ബാക്ടീരിയ മൂലം (വയറിളക്കം) മരണം ഉണ്ടായ സാഹചര്യത്തില്‍ രോഗങ്ങള്‍ പടരുന്നത് തടയാന്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ സാഹചര്യം ഒഴിവാക്കുക. കുപ്പി. ചിരട്ട, ടയര്‍, വാട്ടര്‍ ടാങ്ക്, പൂച്ചെടി, വാട്ടര്‍കൂളര്‍, റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ട, വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍ തുടങ്ങിയവയിലെല്ലാം കൊതുകു വളരുവാനുള്ള സാഹചര്യം ഒഴിവാക്കണം.

*എയര്‍കൂളറുകളിലും, ഫ്രിഡ്ജിനടിയിലും വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം.

*കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക.

*ക്ലോറിന്‍ ലായനി ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കുക.

*പഴകിയതും മലീമസവുമായ ആഹാരം കഴിക്കാതിരിക്കുക.

*പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലതുപോലെ കഴുകിയശേഷം ഉപയോഗിക്കുക.

*ശീതളപാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

*അച്ചാര്‍, ചട്ണി, സാലഡ് തുടങ്ങിയ വെള്ളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം കൊണ്ട് ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കുക.

*മലമൂത്ര വിസര്‍ജ്ജനം ശുചിമുറികളില്‍ മാത്രം ചെയ്യുക.

*മാലിന്യ സംസ്‌ക്കരണം ജീവിതചര്യയാക്കുക.

*എന്തങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യുക.

*കൊതുകുജന്യരോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ ആഴ്ചയിലൊരിക്കല്‍ കൊതുകുവളരാന്‍ സാധ്യതയുള്ള സ്രോതസ്സുകള്‍ ഇല്ലാതാക്കി െ്രെഡഡേ ആചരിക്കണം