ബട്‌ല ഹൗസ് 'ഏറ്റുമുട്ടല്‍ കേസ്': പ്രതി ആരിസ് ഖാന് വധശിക്ഷ

Update: 2021-03-15 14:14 GMT

ന്യൂഡല്‍ഹി: 2008ല്‍ ന്യൂഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ ഡല്‍ഹി പോലിസിലെ ഇന്‍സ്‌പെക്ടറായ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആരിസ് ഖാന് വധശിക്ഷ. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. നേരത്തെ ആരിസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.

വധശിക്ഷയ്ക്കു പുറമെ 11 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അതില്‍ 10 ലക്ഷം രൂപ ഇരയാക്കപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കണമെന്നാണ് അഡി. സെഷന്‍സ് ജഡ്ജി സന്ദീപ് യാദവിന്റെ വിധിന്യായത്തിലുളളത്.

ബ്ട്‌ല ഹൗസ് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും സ്വന്തം ജോലി ചെയ്യുന്നതിനിടയിലാണ് പ്രതികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ഡല്‍ഹി പോലിസിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ടി അന്‍സാരി വാദിച്ചു. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, ഉത്തര്‍പ്രദേശിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങൡ നടന്ന സ്‌ഫോടനങ്ങളില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലിസിന്റെ വാദം. പ്രതി ഏതെങ്കിലും തരത്തില്‍ മനംമാറ്റത്തിന് വിധേയമാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധിശിക്ഷതന്നെ വിധിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ആതിഫ്, അമീന്‍, സാജിദ്, ഷഹ്‌സാദ് എന്നിവര്‍ ചേര്‍ന്ന് പോലിസ് ഉദ്യോഗസ്ഥനെ വധിച്ചുവെന്നാണ് പോലിസിന്റെ ആരോപണം. ഇതില്‍ ആതിഫ് അമീന്‍, സാജിദ് എന്നിവരെ പോലിസ് വെടിവച്ചുകൊന്നു.

ദിഗ് വിജയ് സിങ് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബട്‌ല ഹൗസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നായിരുന്നു ആരോപണം. ഡല്‍ഹി സ്‌പെഷ്യല്‍ ഫോഴ്‌സില്‍ ഇന്‍സ്‌പെടക്ടറായിരുന്നു ശര്‍മ.

Tags: