തടയണ കെട്ടിയത് പുഴയുടെ നടുക്ക്; വഴി മാറി ഒഴുകി പുഴ

മധുമല കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് പരിയങ്ങാട് പുഴയില്‍ തടയണ നിര്‍മിച്ചത്.

Update: 2020-05-18 16:53 GMT

കാളികാവ്: വെള്ളം സംഭരിക്കാന്‍ പുഴയുടെ കുറുകെ തടയണ കെട്ടി. പുഴ ഒഴുകിയത് മറ്റൊരു വഴിക്ക്. പരിയങ്ങാട് പുഴയില്‍ താല്‍ക്കാലിക തടയണ തകര്‍ന്നു. 70 ലക്ഷം വെള്ളത്തിലായി. മധുമല കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് പരിയങ്ങാട് പുഴയില്‍ തടയണ നിര്‍മിച്ചത്. എന്നാല്‍, കുടിവെള്ള പദ്ധതിക്ക് വേണ്ടി 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തടയണ ഉപയോഗശൂന്യമായി.

കഴിഞ്ഞ പ്രളയത്തില്‍ തടയണയുടെ ഒരു ഭാഗത്തെ മണ്ണ് ഒലിച്ച് പോയി പുഴ ഗതിമാറി ഒഴുകിയിരുന്നു. ഇതു കാരണം വേനല്‍കാലത്ത് തടയണയില്‍ വെള്ളം സംഭരിക്കാന്‍ പറ്റാതായി. ഇത് പരിഹരിക്കുന്നതിന് വേണ്ടി വനംവകുപ്പ് കഴിഞ്ഞ വേനലില്‍ സിമന്റ് ചാക്കില്‍ മണ്ണ് നിറച്ച് താല്‍ക്കാലിക കെട്ട് നിര്‍മിച്ചിരുന്നു.


ഈ താല്‍ക്കാലിക കെട്ടാണ് ഞായറാഴ്ചയുണ്ടായ മഴയില്‍ പാടെ ഒലിച്ചുപോയത്. ഇതിലൂടെയും അര ലക്ഷത്തോളം രൂപ വനം വകുപ്പിന് നഷ്ടമായി. അശാസ്ത്രീയമായ തടയണ നിര്‍മ്മാണമാണ് പദ്ധതി ഉപയോഗശൂന്യമാവാന്‍ കാരണം. തടയണയുടെ ഒരു ഭാഗം നേരത്തെ അമ്പത് മീറ്ററിലേറെ പാര്‍ശ്വഭിത്തിയുണ്ട്. എന്നാല്‍ മറുവശത്ത് പാര്‍ശ്വഭിത്തി ഒന്നും നിര്‍മ്മിച്ചില്ല. ഇതിലൂടെയാണ് പുഴഗതി മാറി ഒഴുകിയത് .

ഇത് മൂലം തൊട്ടടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും പരിയങ്ങാട് മുല്ലശ്ശേരി റോഡും ഈ കാലവര്‍ഷത്തോടെ ഇല്ലാതാകും.വനം വകുപ്പിന്റെ അനാസ്ഥ മാത്രമാണ് ഇത്രയും വലിയ നഷ്ടത്തിനു കാരണം. ഒരു വേനല്‍ കാലം മുഴുവന്‍ കഴിഞ്ഞിട്ടും മണ്ണിടിഞ്ഞ ഭാഗം നന്നാക്കാന്‍ തയ്യാറാകാത്തതാണ് പദ്ധതിയുടെ നാശത്തിനു കാരണമായത്. 

Tags:    

Similar News