ബാലാകോട്ട് ആക്രമണം: 300 പേര്‍ മരിച്ചതായി മുന്‍ പാക് നയതന്ത്രപ്രതിനിധി

Update: 2021-01-09 15:16 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ സൈനികാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി മുന്‍ പാക് നയതന്ത്രപ്രതിനിധി. ഒരു ഉറുദു  ടെലിവിഷന്‍ അഭിമുഖത്തിലാണ് മുന്‍ നയതന്ത്രപ്രതിനിധിയായ ആഖാ ഹിലാലി പാകിസ്താന്റെ ഇതുവരെയുള്ള വാദങ്ങള്‍ തള്ളിയത്. 2019 ഫെബ്രുവരി 26നാണ് ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയത്.

സാധാരണ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പാക് സൈന്യത്തിനുവേണ്ടി സംസാരിക്കാറുളളയാളാണ് ആഖാ ഹിലാലി.

'ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് യുദ്ധം നടത്തി. അതില്‍ കുറഞ്ഞത് 300 പേര്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഞങ്ങളുടെ ലക്ഷ്യം അവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ അവരുടെ ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി. അതാണ് ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം, കാരണം അവര്‍ പട്ടാളക്കാരാണ്. ഒരു സര്‍ജിക്കല്‍  സ്‌ട്രൈക്ക് വലിയ അപകടമുണ്ടാക്കിയില്ലെന്നായിരുന്നു നമ്മുടെ വാദം''- അദ്ദേഹം പറഞ്ഞു.

പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രത്യാക്രമണമെന്ന നിലയിലാണ് ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകള്‍ തകര്‍ത്തയായി ഇന്ത്യയും, ആരും മരിച്ചിട്ടില്ലെന്ന് പാകിസ്താനും വാദിച്ചു. കൊല്ലപ്പെട്ടത് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറഞ്ഞിരുന്നു.

അതേസമയം ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്ന് തെളിയിക്കുന്നതിനുവേണ്ടി പാകിസ്താന്‍ അധികൃതര്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ ബാലാകോട്ടിലേക്ക് ക്ഷണിച്ചുവരുത്തുക പോലും ചെയ്തു.

Tags:    

Similar News