സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

Update: 2020-08-28 10:13 GMT

തിരുവനന്തപുരം: സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. തന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപരോട് ആവശ്യപ്പെടുക. അഭിനയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുക. ഇപ്പോള്‍ അറുപത് വയസ്സുകഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്ത് ഒഴിവായിത്തന്നുകൊള്ളാമെന്നും അദ്ദേഹം കുറിച്ചു.

അറിയിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പൊതുജനാഭിപ്രായം മാനിച്ച്, മേലാല്‍ സാഹിത്യോല്‍സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.

സിനിമ- സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ.) ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

ബാലചന്ദ്രന്‍ ചുള്ളിക്കാട്




Tags: