അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരേ മോശം പരാമര്‍ശം: യോഗഗുരു രാംദേവിനെതിരേ ഉത്തരാഖണ്ഡ് ഐഎംഎ യൂനിറ്റ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചു

Update: 2021-05-26 07:58 GMT

ഡറാഡൂണ്‍: ഡോക്ടര്‍മാര്‍ക്കെതിരേയും അലോപ്പതി ശാസ്ത്രശാഖക്കെതിരേയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യോഗഗുരു ബാബാ രാംദേവിനെതിരേ ഉത്തരാഖണ്ഡിലെ ഐഎംഎ യൂണിറ്റ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചു.

പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞുകൊണ്ട് വീഡിയോ പുറത്തുവിട്ടില്ലെങ്കില്‍ ആയിരം കോടിയുടെ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യുമെന്നാണ് ഐഎംഎയുടെ നോട്ടിസിലുളളത്.

ബാബാ രാംദേവിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും വെറും വാചാടോപം മാത്രമാണെന്നും ഐഎംഎ ഉത്തരാഖണ്ഡ് യൂനിറ്റ് പ്രസിഡന്റ് ഡോ. അജയ് ഖന്ന കുറ്റപ്പെടുത്തി.

ബാബ രാംദേവുമായി മുഖാമുഖം ഏറ്റുമുട്ടാന്‍ താന്‍ തയ്യാറാണെന്നും അലോപ്പതിയെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം നടത്തുന്നത് വാചാടോപം മാത്രമാണെന്നും ഡോ. അജയ് ഖന്ന പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ രാപ്പകല്‍ കൊവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തടസ്സപ്പെടുത്തുന്നതാണെന്നും തന്റെ മരുന്ന് വിറ്റയക്കാനുള്ള വ്യാജ അവകാശവാദങ്ങളാണ് രാംദേവിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധി സമയത്ത് അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചെന്നും ചികില്‍സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞതാണ് വിവാദമായത്. അലോപ്പതിയെ വിവേകശൂന്യമായതും മണ്ടത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.