കായല്‍ ഭൂമി കൈയേറ്റക്കേസ്: നടന്‍ ജയസൂര്യ നേരിട്ട് ഹാജരാവണം; സമന്‍സ് അയച്ച് വിജിലന്‍സ് കോടതി

Update: 2022-11-18 03:52 GMT

കൊച്ചി: ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കൈയേറിയെന്ന കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കോടതി സമന്‍സ് അയച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ഡിസംബര്‍ 29ന് നേരിട്ട് ഹാജരാവാനാണ് നിര്‍ദേശം. കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാല് പ്രതികളോടാണ് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കായല്‍ തീരം കൈയേറിയെന്ന പരാതി ശരിവച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 13നാണ് കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം കായല്‍ കൈയേറുന്നതിന് ലഭിച്ചിരുന്നുവെന്നും അന്വേഷസംഘം കണ്ടെത്തിയിരുന്നു. കായല്‍ ഭൂമി കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം.

കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന ഗിരിജാ ദേവി, നടന്‍ ജയസൂര്യ, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്‍പ്പന ചെയ്ത എന്‍ എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

അതേസമയം, കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

Tags: