അഴിയൂരിലെ അംഗപരിമിതന്റെ ആത്മഹത്യാശ്രമം ആര്‍എസ്എസ് നാടകം

Update: 2022-08-03 07:17 GMT

വടകര: അഴിയൂര്‍ പഞ്ചായത്തിലെ കൊളരാട് തെരുവിനു സമീപം അംഗപരിമിതന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത് ആര്‍എസ്എസും ബിജെപിയും ആവിഷ്‌കരിച്ച നാടകമെന്ന് വ്യക്തമാവുന്നു. സിപിഎമ്മുകാര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ആരോപിച്ച് കണ്ണൂക്കരയിലെ പ്രശാന്ത് (45) ആണ് ചൊവ്വാഴ്ച രാത്രി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പരിഭ്രാന്തി പരത്തിയത്.

സിപിഎം വിരോധം ചൂണ്ടിക്കാട്ടി പ്രദേശത്ത് സംഘപരിവാരിന് വേരോട്ടമുണ്ടാക്കാനുള്ള നാടകമാണ് നടന്നതെന്നാണ് വ്യക്തമാവുന്നത്. ചോമ്പാല പോലീസ് എത്തിയാണ് പ്രശാന്തിനെ ആദ്യം ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. ഇയാള്‍ക്ക് പരിക്കൊന്നുമില്ല.

ഡ്രൈവറായിരുന്ന പ്രശാന്ത് അപകടത്തില്‍പെട്ടതിനെ തുടര്‍ന്നു നേരത്തെ കാല്‍ മുറിച്ച് മാറ്റിയിരുന്നു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ അപകടശേഷം മത്സ്യകൃഷിയും മറ്റും ചെയ്താണ് ഉപജീവനം നടത്തിയത്. അടുത്തിടെയായി പൊറോട്ട തയ്യാറാക്കി വില്‍ക്കുന്ന സ്ഥാപനം തുടങ്ങി. ഈ സ്ഥാപനത്തിന് ലൈസന്‍സ് നേടിയിരുന്നില്ല. ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശച്ചിരുന്നു. ഇതിനു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ചാണ് പ്രശാന്ത് ആത്മഹത്യാശ്രമം നടത്തിയത്.

അംഗപരിമിതനെ ഉപയോഗിച്ച് സംഘപരിവാരം സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന പരാതിയും ഉയര്‍ന്നട്ടുണ്ട്.