കല്ലറയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; 5,066 താറാവുകളെ ദയാവധം ചെയ്തു

Update: 2022-12-30 03:37 GMT

കോട്ടയം: ജില്ലയിലെ കല്ലറ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ പറഞ്ഞു. സ്വകാര്യ വ്യക്തി വളര്‍ത്തിയിരുന്ന താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 5എന്‍ 1 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകര്‍മസേന ദയാവധം ചെയ്തു സംസ്‌കരിച്ചു.

65 ദിവസം പ്രായമായ താറാവുകളെയാണ് ദയാവധം നടത്തിയത്. പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും ദയാവധം നടത്തുന്ന നടപടികളും അണുനശീകരണവും ഇന്നും (വെള്ളിയാഴ്ച ഡിസംബര്‍ 30) തുടരും. കല്ലറ പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. സന്തോഷിന്റെ സഹായത്തോടെ ചേന്നാട് വെറ്ററിനറി സര്‍ജന്‍ ഡോ. റിയാസ് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മസേനയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരിയും ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മനോജ് കുമാറും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈമാസം ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പക്ഷികളെ ദയാവധം ചെയ്തിരുന്നു.

Tags:    

Similar News