ആവിക്കല്‍ മാലിന്യപ്ലാന്റ്: ജനസഭക്കിടെ പ്രതിഷേധം, സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചു

Update: 2022-07-30 14:11 GMT

കോഴിക്കോട്: കോഴിക്കോട് ആവിക്കല്‍ മാലിന്യപ്ലാന്റിനെതിരേ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പോലിസ് മര്‍ദ്ദിച്ചു. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ജനസഭയില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പോലിസ് നടപടിയിലേക്ക് നീങ്ങിയത്.

ജനസഭയില്‍ പങ്കെടുക്കാന്‍ സമരസമിതിക്കാര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. വാര്‍ഡിനുള്ളില്‍ നടന്ന പരിപാടിയില്‍ കാണികളായി എത്തിയത് പുറത്തുനിന്നുള്ളവരാണെന്നും തങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും എംഎല്‍എയും സംഘാടകരും വഴങ്ങിയില്ല. അതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. കോര്‍പറേഷന് താല്‍പര്യമുള്ളവരെ മാത്രമാണ് ജനസഭയില്‍ പങ്കെടുപ്പിക്കുന്നതെന്ന് സമരസമിതിക്കാര്‍ ആരോപിച്ചു.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ എംഎല്‍എയെ തടഞ്ഞുവയ്ക്കാന്‍ ശ്രമമുണ്ടായെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അതോടെ പോലിസ് ഇടപെടുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം മര്‍ദ്ദിച്ച് വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചു.

ജനവാസ കേന്ദ്രത്തില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേയാണ് ആവിക്കലില്‍ പ്രതിഷേധം നടക്കുന്നത്. സമരസമിതിക്കാരെ മര്‍ദ്ദിച്ചൊതുക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു.

Tags: