ഹൗറ സന്ദര്‍ശിക്കാന്‍ ശ്രമം; കൊല്‍ക്കത്തയില്‍ ബിജെപി മേധാവിയെ അറസ്റ്റ് ചെയ്തു

Update: 2022-06-11 10:32 GMT

കൊല്‍ക്കത്ത: പ്രതിഷേധവും സംഘര്‍ഷവും ശക്തമായ ഹൗറ സന്ദര്‍ശിക്കാനുള്ള ബിജെപി നേതാവിന്റെ ശ്രമം പോലിസ് തടഞ്ഞു. ബിജെപി മേധാവിയും പ്രസിഡന്റുമായ സുകാന്ത് മജുംദാറിനെ പോലിസ് അറസ്റ്റ്‌ചെയ്യുകയും ചെയ്തു. ഹൗറയില്‍ ക്രമസമാധാനപ്രശ്‌നം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി മേധാവിയെ തടഞ്ഞുവച്ചത്.

കൊല്‍ക്കത്തയിലെ ന്യൂടൗണില്‍ തന്റെ വസതിക്കു സമീപം പോലിസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയതായി മജുന്ദാര്‍ ആരോപിച്ചു.

പ്രവാചകനിന്ദക്കെതിരേ നടന്ന പ്രതിഷേധത്തോടെയാണ് ഹൗറയില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

'ഞങ്ങളുടെ പാര്‍ട്ടി ഓഫിസുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത ഹൗറ ജില്ലയിലെ പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍, പോലിസ് എന്റെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും എന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും ചെയ്തു.'- മജുംദാര്‍ ആരോപിച്ചു.

തന്നെ ഹൗറ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിലക്കിയ നിയമമേതാണെന്ന് അറിയണമെന്ന് അദ്ദേഹം ചോദിച്ചു.

വര്‍ഗീയത ഊതിപ്പെരുപ്പിക്കലാണെന്ന് ബിജെപി മേധാവിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തപസ് റെ പറഞ്ഞു.