ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാന്‍ ശ്രമം: ഡല്‍ഹി ആശുപത്രിക്കു മുന്നില്‍ കനത്ത പ്രതിഷേധം

Update: 2020-09-29 17:50 GMT

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനുള്ള യുപി പോലിസിന്റെ നീക്കത്തിനെതിരേ പെണ്‍കുട്ടിയെ ചികില്‍സിച്ച ഡല്‍ഹി ആശുപത്രിയ്ക്കു മുന്നില്‍ കനത്ത പ്രതിഷേധം. ഭീം ആര്‍മി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നില്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിനിടയില്‍ സ്‌കോര്‍പ്പിയോയിലെത്തിയ ഉത്തര്‍പ്രദേശ് പോലിസിലെ ഉദ്യോഗസ്ഥര്‍ പിതാവിനെയും സഹോദരനെയും ബലമായി കൊണ്ടുപോകാനുള്ള നീക്കം പ്രക്ഷോഭകരുടെ ഇടപെടല്‍ മൂലം വിഫലമായി. സവര്‍ണരായ യുവാക്കള്‍ ബലാല്‍സംഗം ചെയ്ത ഉത്തര്‍പ്രേദശിലെ ഹാത്രാസിലെ പെണ്‍കുട്ടി ഇന്ന് രാവിലെയാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പെണ്‍കുട്ടിക്ക് ഇരുപതു വയസ്സായിരുന്നു. 

പെണ്‍കുട്ടിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറാവാതെ പോലിസ് കുടുംബത്തെ നാട്ടിലേക്ക് ബലപ്രയോഗത്തിലൂടെ പറഞ്ഞയക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പരാജയപ്പെടുകയായിരുന്നു. 

പ്രതികള്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് കുടുംബത്തിന്റെയും പ്രക്ഷോഭകരുടെയും ആവശ്യം. മൃതദേഹം എവിടെയെന്ന വിവരം പുറത്തുവിടണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. പക്ഷേ, പോലിസ് ഇനിയും വഴങ്ങിയിട്ടില്ല. രാത്രി വൈകീട്ടും ആശുപത്രിയ്ക്കു മുന്നിലെ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകര്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന വാദവുമായി പോലിസും രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. നാവ് മുറിഞ്ഞുപോയിട്ടുണ്ട്.

ഹാത്രാസിലെ നാല് സവര്‍ണ യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് പോലിസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ തയ്യാറായത്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.

സപ്തംബര്‍ 14 നാണ് യുപിയെ ഹാത്രാസില്‍ വയലില്‍ പുല്ലരിയാന്‍ പോയ പെണ്‍കുട്ടിയെ സവര്‍ണരായ നാല് യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബലാല്‍സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ബോധം പോയി ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിയ്ക്ക് കനത്ത രക്തവാര്‍ച്ചയനുഭവപ്പെട്ടിരുന്നു. കഴുത്തിലെ എല്ലൊടിഞ്ഞ് സുഷുമ്‌നാ നാഡി തകര്‍ന്നതിനാല്‍ ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. ആദ്യം അലീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നം നടന്ന് 5 ദിവസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. തുടക്കത്തില്‍ ബലാല്‍സംഗത്തിന് കേസെടുക്കാനും തയ്യാറായില്ല. പകരം കൊലപാതകശ്രമം ചാര്‍ജ്ജ് ചെയ്തു. തുടര്‍ച്ചയായ ഇടപെലിനെ തുടര്‍ന്നാണ് ബലാല്‍സംഗത്തിന് കേസെടുത്തത്.

കേസെടുക്കുന്നതില്‍ അനാസ്ഥയുണ്ടായിട്ടില്ലന്ന് അവകാശപ്പെട്ട് യുപി പോലിസ് രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News