ബിജെപിയുമായി രഹസ്യ ധാരണയ്ക്കു ശ്രമം: അസം എംഎല്‍എയെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Update: 2020-12-25 14:29 GMT

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസമില്‍ എംഎല്‍എയെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. എംഎല്‍എ അജന്ത നിയോഗിനെയാണ് പുറത്താക്കിയത്. അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമാണ് അജന്ത.

''എംഎല്‍എ അജന്ത നിയോഗിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശുപാര്‍ശക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി''- അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നിയോഗ് നേരത്തെത്തന്നെ ബിജെപി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിനെയും വടക്ക് കിഴക്ക് ജനാധിപത്യ സഖ്യം കണ്‍വീനര്‍ ഡോ. ഹിമാനന്ദ ബിശ്വാസ് ശര്‍മയെയും ഈ മാസം ആദ്യം നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. അജന്ത ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.

ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയോട് പ്രതികരിച്ച് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അജന്തയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ നിലപാട് വെള്ളിയാഴ്ചയോടെ വ്യക്തമാക്കുമെന്നും എംഎല്‍എ അറിയിച്ചു. അടുത്ത ശനിയാഴ്ച അമിത് ഷാ അസം സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശന വേളില്‍ അജന്ത അമിത്ഷായെ കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം എംഎല്‍എയെ പുറത്താക്കാനുളള സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്.

നിലവില്‍ ബിജെപിയുടെ ശക്തനായ നേതാവായ ഡോ. ഹിമാന്ത ബിശ്വാസ് തന്നെ 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ്. അതിന്റെ ആഘാതത്തില്‍ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അജന്തയുടെ കാലുമാറ്റം. ഗോലഘാട്ട് ജില്ലയിലും സമീപപ്രദേശങ്ങളിലും ശക്തമായ സ്വാധീനമുള്ള നേതാവാണ് അജന്ത നിയോഗ്.

അടുത്ത വര്‍ഷം ആദ്യത്തിലാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: