കര്‍ഷക സമരത്തെ പാക് ഗൂഢാലോചനയാക്കി അവതരിപ്പിക്കാന്‍ ശ്രമം: ഇന്ത്യാ ടുഡേയ്‌ക്കെതിരേ സോഷ്യല്‍ മീഡിയ

Update: 2021-01-30 17:28 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പാക് ഗൂഢാലോചനയായി അവതരിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യാ ടുഡേയ്‌ക്കെതിരേ വന്‍ പ്രതിഷേധം. കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെ ഗാസിപൂരില്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് എത്തിയവരെന്ന് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിനിടയായത്. വാര്‍ത്താ തലക്കെട്ടിനെ വര്‍ഗീയപ്രചാരണത്തിന് ഉപയോഗിക്കുകയാണ് ഇന്ത്യ ടുഡേ ചെയ്തതെന്ന് ആരോപിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തുവന്നുകഴിഞ്ഞു.

ജനുവരി 29ാംതിയ്യതി ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ചാനലായ ആജ് തക്കിന്റെ ലേഖകന്‍ രാം കിങ്കറാണ് ഇത്തരമൊരു പ്രയോഗം ആദ്യം നടത്തുന്നത്. പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ സന്ദര്‍ശിക്കാനെത്തിയ പത്തോളം യുവാക്കളെയാണ് പാകിസ്താന്‍ അതിര്‍ത്തിപ്രദേശത്തിനിന്നെത്തിയ യുവാക്കളെന്ന് റിപോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ഇതേ കാര്യം പിന്നീട് ഇന്ത്യടുഡെയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ട്വീറ്റ് ചെയ്തു. 


''പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലെ(പാകിസ്താന്‍ അതിര്‍ത്തി) ഗ്രാമത്തില്‍ നിന്ന് പത്തോളം യുവാക്കള്‍ രാകേഷ് ടിക്കായത്തിനെ കാണാന്‍ ഗാസിപൂരിലെത്തി''- ഇന്ത്യാ ടുഡെ ട്വീറ്റ് ചെയ്തു.

ഇതൊരു തരംതാണ മാധ്യമപ്രവര്‍ത്തനമായിപ്പോയെന്നാണ് മുന്‍ ഇന്ത്യാ ടുഡേ ലേഖകനും ഇപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്യുകയും ചെയ്യുന്ന മന്‍ അമന്‍ സിങ് ചിന്ന വിമര്‍ശിച്ചത്. മുന്‍ നയതന്ത്ര പ്രതിനിധി കെ സി സിങ് അമൃത്‌സര്‍ പാകിസ്താന്‍ അതിര്‍ത്തി മാത്രമല്ല, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തിയാണെന്നും പത്രത്തെ ഓര്‍മപ്പെടുത്തി. 


ഗുജറാത്ത് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെന്നും പാക് അതിര്‍ത്തിയില്‍ നിന്നുളള നരേന്ദ്ര മോദിയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും സാം ഡേവിഡ് ഉതിരപ്പതി പരിസഹിച്ചു. പാക് അതിര്‍ത്തിയില്‍ നിന്നുള്ള മറ്റൊരാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് നീങ്ങിയതില്‍ പാകിസ്താന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

Tags:    

Similar News