തെല്‍ അവിവ്: ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലബ്‌നാനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്.
'ഇറാന്‍ ഹോര്‍മുസ് തുറന്നുതരികയും യുഎസ്, ഇസ്രായേല്‍, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേല്‍ പിന്തുണയ്ക്കുന്നു' നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇറാന്‍ ഭീഷണി ഉയര്‍ത്താതിരിക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. ചര്‍ച്ചകളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ലബ്‌നാന്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, ലബ്‌നാന്‍ ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ മേഖലയില്‍ എല്ലായിടത്തും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് ഇറാനും യുഎസിനുമിടയില്‍ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരുന്നത്. ഇതിന് വിരുദ്ധമാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ നിലപാട്. മേഖലയിലെ എല്ലാ സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം തങ്ങളുടെ 10 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
