ആത്മനിര്‍ഭര്‍ ഭാരത്: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനങ്ങള്‍ വെറും വാചകമടി മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍

Update: 2020-08-16 14:52 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ നഭാരത് വെറുമൊരു മുദ്രാവാക്യം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍. ഇത് വെറും മുദ്രാവാക്യമാണ്. ഇതുവഴി ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ഷവും പ്രധാനമന്ത്രി ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ ചില പ്രഖ്യാപനങ്ങല്‍ നടത്തും. അതുവഴി പുതിയ പുതിയ വാക്കുകള്‍ രാജ്യത്തെ പരിചയപ്പെടുത്തും. ഇപ്പോള്‍ അദ്ദേഹം ആത്മനിര്‍ഭര്‍ ഭാരതമെന്നാണ് പറയുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി എന്തുകൊണ്ടാണ് അദ്ദേഹം ആത്മനിര്‍ഭര്‍ ഭാരതത്തെ പറ്റി പറയാതിരുന്നത്. അദ്ദേഹം ആറ് വര്‍ഷമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ട്. അന്നു മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ എന്തെങ്കിലും നടപ്പായേനെ- അദ്ദേഹം പറഞ്ഞു.

ചെങ്കോട്ടയില്‍ ആഗസ്റ്റ് 15 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആത്മനിര്‍ഭര്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വികസന മന്ത്രമാണെന്നും ആ സ്വപ്‌നം നടപ്പാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ 74 വര്‍ഷമായി രാജ്യത്തെ ജനാധിപത്യസംവിധാനം വളര്‍ന്നുവരികയായിരുന്നു. എന്നാല്‍ ആ ജനാധിപത്യസംവിധാനവും ഭരണഘടനാമൂല്യവും പാരമ്പര്യവും നിലവിലുളള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സോണിയാഗാന്ധിയും വിമര്‍ശിച്ചിരുന്നു.