യു പി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച അതീഖുര്‍റഹ്മാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2021-09-22 18:38 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രദേശം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യു പി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കാംപസ് ഫ്രണ്ട് ദേശീയ നേതാവ് അതീഖുര്‍റഹ്മാനെ ഗുരുതരമായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീഖുര്‍റഹ്മാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഇന്ന് വൈകുന്നേരം പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് നടപടി.


നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അതീഖുര്‍റഹ്മാനെയും പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ ഏഴ് പേരെയും 2020 ഒക്ടോബറിലാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. 'അതീഖുര്‍റഹ്മാന്‍ പിഎംഎല്‍എ കേസിനായി മഥുരയില്‍ നിന്ന് ലക്‌നൗ കോടതിയിലേക്ക് പോകുമ്പോഴാണ് നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെട്ടത്. അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണ്. അദ്ദേഹത്തിന്റെ കുടുംബം മുസഫര്‍നഗറില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു. ' അഭിഭാഷകന്‍ മധുവന്‍ ദത്ത് പറഞ്ഞു.




Tags:    

Similar News