തണലൊരുക്കി ആസ്റ്റര്‍ ഹോംസ്; റീ ബില്‍ഡ് കേരളയുമായി ചേര്‍ന്ന് 255 വീടുകള്‍ നിര്‍മിച്ച് നല്‍കി

Update: 2022-08-26 15:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം യാഥാര്‍ഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. 2018 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കേരള പുനര്‍നിര്‍മാണ പദ്ധതിയുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക സേവനവിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് പൂര്‍ത്തീകരിച്ച 255 വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

2018 പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 2.5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ചടങ്ങില്‍ ആസ്റ്റര്‍ ഹോംസ് ഔദ്യോഗിക വെബ്‌സൈറ്റായ www.asterhomes.org യുടെ ലോഞ്ചും നടന്നു. വീടുകള്‍ നിര്‍മിക്കാനായി പിന്തുണച്ച വ്യക്തികള്‍, എന്‍ജിഒകള്‍, അസോസിയേഷനുകള്‍, ആസ്റ്റര്‍ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാവും.

വീടുകള്‍ നഷ്ടപ്പെട്ടവരില്‍, സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അതേ ഇടങ്ങളില്‍ തന്നെ വീട് വച്ചുനല്‍കിയും, ഭൂമിയില്ലാത്തവര്‍ക്ക് ചില നല്ല മനസ്സുകള്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ക്ലസ്റ്റര്‍ ഭവനങ്ങളും, പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ പുതുക്കി പണിത് നല്‍കുകയുമാണ് ചെയ്തത്. 2018 സപ്തംബറിലായിരുന്നു ആസ്റ്റര്‍ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. 15 കോടി രൂപ ചെലവഴിച്ചാണ് 255 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 60 ആസ്റ്റര്‍ ജീവനക്കാര്‍ ചേര്‍ന്ന് 2 കോടി 25 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ചുനല്‍കിയ 45 വീടുകളുമുണ്ട്.

വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പണിത വീടുകള്‍ നിമിഷനേരത്തില്‍ തകര്‍ന്നുപോവുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക് സുരക്ഷിതമായ വീടുകള്‍ തിരിച്ചുനല്‍കാനാവുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രകൃതി കലിതുള്ളിയ ആ നാളുകളില്‍ നൂറ് കണക്കിന് ആളുകളാണ് മരണപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുള്‍പ്പടെ ഒരു ആയുസ്സിന്റെ സമ്പാദ്യമെല്ലാം നഷ്ടമായി.

ജീവിതം ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ പിന്തുണ ആവശ്യമുള്ളവരുടെ ഒപ്പം നില്‍ക്കുക എന്നത് 1987 മുതല്‍ ആസ്റ്ററിന്റെ ഡിഎന്‍എയില്‍ അലിഞ്ഞുചേര്‍ന്ന മൂല്യമാണ്. പ്രളയകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ദുരിതാശ്വാസവും വൈദ്യസഹായവും നല്‍കുന്നതിന് ആസ്റ്റര്‍ വോളന്റിയേഴ്‌സ് ടീം രംഗത്തുണ്ടായിരുന്നു. ആസ്റ്ററില്‍ നിന്നുള്ള ഇരുന്നൂറിലധികം മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ വളണ്ടിയേഴ്‌സ് ആയിരുന്നു അന്ന് പ്രളയബാധിത മേഖലകളില്‍ സേവനരംഗത്തുണ്ടായിരുന്നത്.

ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ ഡിസാസ്റ്റര്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചായിരുന്നു വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മെഡിക്കല്‍ ക്യാംപുകള്‍, അവശ്യമരുന്നുകളുടെ വിതരണം, രോഗപരിശോധന തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളായിരുന്നു ആസ്റ്റര്‍ വോളന്റിയേഴ്‌സ് നടത്തിയത്.

Tags:    

Similar News