നിയമസഭാ തിരഞ്ഞെടുപ്പ്; മങ്കടയിലെ ലീഗ് വിമതന്‍ കുന്നത്ത് മുഹമ്മദിന് എല്‍ഡിഎഫ് പിന്തുണ

നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍

Update: 2026-03-23 10:40 GMT

മലപ്പുറം: മലപ്പുറം മങ്കടയിലെ ലീഗ് വിമത സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി എല്‍ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക നല്‍കി പിന്തുണ അഭ്യര്‍ത്ഥിക്കുകയായിരുവെന്നും ഇതോടെ എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം അലവി സ്ഥിരീകരിക്കുകയും ചെയ്തു. മങ്കടയില്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും മഞ്ഞളാംകുഴി അലി ചതിച്ചുപോയതാണെന്നും അതിനുളള മറുപടി നല്‍കണമെന്നും അലവി പറഞ്ഞു.

'മുസ് ലിം ലീഗിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിലൊരാള്‍ പാര്‍ട്ടിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരിക്കുകയാണ്. അദ്ദേഹം അവിടത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കട മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന എം പി അലവിയുടെ പേര് മാറ്റി സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്' വിജയരാഘവന്‍ പറഞ്ഞു.

തന്നെ യാതൊരു കാരണവുമില്ലാതെയാണ് മുസ് ലിം ലീഗില്‍ നിന്ന് പുറത്താക്കിയതെന്നും പാര്‍ട്ടിയില്‍ ഇന്നലെ വന്ന ഒരാളെ മന്ത്രിസ്ഥാനം കൊടുത്ത് പരിഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കുന്നത്ത് മുഹമ്മദ് ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. ദീര്‍ഘകാലത്തെ പാരമ്പര്യവും പ്രവര്‍ത്തന പരിചയവുമുള്ള തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: