നിയമസഭ കയ്യാങ്കളി കേസ്; പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന്

സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്ന ചോദ്യവും പ്രതിഭാഗം ഉയര്‍ത്തി

Update: 2021-09-23 13:45 GMT

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സികെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

വിടുതല്‍ ഹര്‍ജിയില്‍ സഹപ്രവര്‍ത്തകരെ കൂടി പ്രതികൂട്ടിലാക്കിയായിരുന്നു പ്രതികളുടെ വാദം.

സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം. പ്രചരിപ്പിക്കുന്നത് കെട്ടിച്ചമച്ച ദൃശ്യങ്ങളാണ്. 21 മന്ത്രിമാര്‍ ഉള്‍പ്പടെ 140 ജനപ്രതിനിധികള്‍ ഉണ്ടായിട്ടും പോലിസുകാരെയാണ് സാക്ഷികളാക്കിയത്. വാച്ച് ആന്റ് വാര്‍ഡന്‍മാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ പ്രഥമദൃഷ്ടാ കുറ്റം ചെയ്തിട്ടുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കളുടെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നിയമപരമായി ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത്. ഈ പ്രവൃത്തി നിയമസഭ ചരിത്രത്തിലാദ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതി അടുത്ത മാസം ഏഴിന് വിധി പറയും.

Tags: