നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്

Update: 2022-07-27 10:06 GMT

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവന്‍കുട്ടിക്ക് പുറമെ ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

അതേസമയം, നിയമസഭാ കയ്യാങ്കളിക്കേസില്‍ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി,. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതല്‍ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്. 

Tags: