ഭോപാലില്‍ ലൈംഗികപീഡനത്തെ എതിര്‍ത്ത യുവതിക്കുനേരെ ആക്രമണം; മുഖത്തുമാത്രം 118 തുന്നലുകള്‍

Update: 2022-06-12 09:19 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ ലൈംഗികപീഡനത്തെ എതിര്‍ത്ത യുവതിയെ പ്രതികള്‍ ക്രൂരമായി നേരിട്ടു. യുവതിയുടെ മുഖത്തുമാത്രം 118 തുന്നലുകളുണ്ട്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്.

ഭോപാലിലെ ടി ടി നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ടി ടി നഗറിലെ ശ്രീ പാലസ് ഹോട്ടലിലേക്ക് ഭര്‍ത്താവുമൊത്ത് പോയ സമയത്തുണ്ടായ ബൈക്ക് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലൈംഗികാക്രമണത്തില്‍ കലാശിച്ചത്.

പ്രതികള്‍ സ്ത്രീക്കെതിരേ മോശം ഭാഷ ഉപയോഗിച്ചു. ആക്രമണത്തിനു മുതിര്‍ന്നു. ആ സമയത്ത് ഭര്‍ത്താവ് ഹോട്ടലിനുള്ളിലേക്ക് പോയിരിക്കുകയായിരുന്നു. തനിക്കെതിരേ ആക്രമണം നടത്തിയ പുരുഷന്മാരെ അവര്‍ ശക്തമായി പ്രതിരോധിച്ചു. പിന്നീട് ഭര്‍ത്താവുള്ള ഭാഗത്തേക്ക് പോയി.

പിന്നീട് ഇരുവരും ഹോട്ടലില്‍നിന്ന് ഇറങ്ങി പുറത്തുവന്ന സമയത്താണ് പ്രതികള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ചത്.

ഭര്‍ത്താവ് വേഗം ആശുപത്രിയിലെത്തിച്ചു. താമസിയാതെ ഡോക്ടര്‍മാര്‍ സര്‍ജറി നടത്തി മുറിവുകള്‍ തുന്നിക്കെട്ടി.

സംഭവവുമായി ബന്ധപ്പെട്ട് ബാദ്ഷാ ബേഗ്, ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തു. സിസിടിവി ഫൂട്ടേജില്‍നിന്ന് പോലിസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ആശുപത്രിയിലെത്തി ആക്രമിക്കപ്പെട്ട സ്ത്രീയെയും ഭര്‍ത്താവിനെയും കണ്ടു. ആക്രമണത്തെ ധീരതയോടെ നേരിട്ടതിനുളള പാരിതോഷികമായി 1 ലക്ഷം രൂപ നല്‍കി.