മുസ്‌ലിം സഹപ്രവര്‍ത്തകനൊപ്പം ഭക്ഷണം കഴിച്ചതിന് ആക്രമണം; രണ്ട് ഹിന്ദുത്വര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ഹിന്ദുത്വര്‍ നടത്തിയ സമാന തരത്തിലുള്ള നാലാമത്തെ സംഭവമാണിത്

Update: 2021-09-24 06:14 GMT
ബെഗളുരു: മുസ്‌ലിമായ സഹപ്രവര്‍ത്തകനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് ഒരു സ്ത്രീയെയും പുരുഷ സഹപ്രവര്‍ത്തകനെയും ആക്രമിച്ച രണ്ട് ഹിന്ദുത്വരെ പോലിസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ വേദികെ അംഗങ്ങളായ പുത്തൂര്‍ സ്വദേശികളായ ഗീതേഷ് (29), അശോക് (34) എന്നിവരാണ് അറസ്റ്റിലായതെന്ന് ദക്ഷിണ കന്നഡ ജില്ലാ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

സെപ്റ്റംബര്‍ 20 ന് പുത്തൂരില്‍ വച്ചായിരുന്നു അക്രമം. എസ് രാജേശ്വരി എന്ന സ്ത്രീയുടെ കാര്‍ പോലിസ് പിടികൂടിയിരുന്നു. ഇത് വിട്ടുകിട്ടുന്നതിന്റെ കടലാസുകള്‍ ശരിയാക്കാനാണ് സഹപ്രവര്‍ത്തകരായ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാല്‍ സ്വദേശി മുഹമ്മദ് അറഫാത്ത്, ബെംഗളൂരുവിലെ കൊട്ടിഗെരെ സ്വദേശി ശിവ എന്നവരോടൊപ്പം യുവതി പുത്തൂരിലെത്തിയത്. ഹോട്ടലില്‍ വച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഒരു മുസ്‌ലിമിനൊപ്പം ഭക്ഷണം കഴിച്ചതിന് ഹിന്ദു ജാഗരണ വേദികെ അംഗങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഫോട്ടോകളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. പുത്തൂര്‍ പോലീസ് എത്തിയാണ് ഇവരെ ആക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ഹിന്ദുത്വര്‍ നടത്തിയ സമാന തരത്തിലുള്ള നാലാമത്തെ സംഭവമാണിത്. ബെംഗളൂരുവില്‍, ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് ഒരു മുസ്‌ലിം സ്ത്രീയും അവളുടെ ഹിന്ദു സഹപ്രവര്‍ത്തകനും അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ടുപേര്‍ പിന്നീട് അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളില്‍, കരിഞ്ച ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ ആറ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളെ അഞ്ചംഗ സംഘം ആക്രമിച്ചിരുന്നു. രണ്ട് വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിന്റെ പേരിലായിരുന്നു ഹിന്ദുത്വരുടെ അക്രമം.

Tags:    

Similar News