ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന്; രാഹുല്‍ഗാന്ധിക്ക് അസം പോലിസിന്റെ സമന്‍സ്

Update: 2024-02-20 06:57 GMT

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് രാഹുല്‍ഗാന്ധിക്ക് അസം പോലിസിന്റെ സമന്‍സ്. രാഹുല്‍ ഗാന്ധിക്കു പുറമെ കെ സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയുള്ള നേതാക്കളോട് വെള്ളിയാഴ്ച ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അസമില്‍ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പോലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയും തമ്മില്‍ കുറച്ചുകാലമായി വാക്‌പോര് ശക്തമായിരുന്നു. ഇതിനിടെയാണ്, രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ സമന്‍സ് അയച്ചത്.

    അതിനിടെ, ബിജെപി നേതാവ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താന്‍പൂര്‍ എംപി/എംഎല്‍എ കോടതിയില്‍ ഹാജരാവും. കോടതിയില്‍ ഹാജരാവേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവയ്ക്കും. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയത്. അമേത്തിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോവുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരാവുന്നത്. നേരത്തെ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.

Tags:    

Similar News