അസമില്‍ ജോലിതട്ടിപ്പ് നടത്തിയ ഭര്‍ത്താവിനെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്ത് പോലിസുകാരിയായ ഭാര്യ

Update: 2022-05-06 02:03 GMT

ന്യൂഡല്‍ഹി: ഒഎന്‍ജിസിയുടെ പേരില്‍ ജോലി തട്ടിപ്പ് നടത്തിയ ആളെ കുടുക്കിയത് പോലിസുകാരിയായ ഭാര്യ. അസം പോലിസില്‍ ഉദ്യോഗസ്ഥയായ ജുന്‍മോയ് റാഭയാണ് തന്റെ ഭര്‍ത്താവ് റാണ പൊഗാഗിനെതിരേ പരാതി നല്‍കി എഫ്‌ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്തത്.

ഒഎന്‍ജിസിയില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിരുന്നു. അതുതന്നെ കോടികള്‍ വരുമെന്നാണ് കരുതുന്നത്. ഇയാളുടെ തനിനിറം ഏതാനും പേരാണ് ഭാര്യയും പോലിസുകാരിയുമായ ജുന്‍മോയിയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തട്ടിപ്പുകാരനെന്ന് ബോധ്യമായത്. അതോടെ ഭാര്യതന്നെ ഇയാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നവംബറില്‍ വിവാഹിതരായി.

ഇയാളുടെ തട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കിയത് മൂന്ന് പേരാണെന്നും അവര്‍ക്ക് നന്ദി പറയുന്നതായും ഭാര്യ റാഭ പറഞ്ഞു. അവര്‍ തന്റെ കണ്ണുതുറപ്പിച്ചുവെന്നായിരുന്നു പ്രതികരണം.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ബിജെപിക്കാരെ കുറ്റവിമുക്തരാക്കാന്‍ എംഎല്‍എ നിര്‍ബന്ധിച്ചിട്ടും തയ്യാറാവാതിരുന്നതിന്റെ പേരില്‍ ജുന്‍മോയി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.