ഫയര്‍മാന്‍ ജോലിയില്‍ നിന്നും പടിയിറങ്ങുമ്പോഴും കര്‍മനിരതനായി ആശിഷ് ദാസ് : ഇനി സിവില്‍ സര്‍വ്വീസിന്റെ ലോകത്തേക്ക്

സിവില്‍ സര്‍വീസ് റാങ്ക ലിസ്റ്റില്‍ ഇടം നേടിയപ്പോഴും ആശിഷ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

Update: 2020-09-29 06:59 GMT

കൊല്ലം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291ാം റാങ്ക് നേടിയ ആശിഷ് ദാസിന്റെ ഫയര്‍മാന്‍ എന്ന നിലയിലുള്ള അവസാന പ്രവൃത്തിദിനമായിരുന്നു ഇന്നലെ. ഇനി മസൂറിയിലെ ലാല്‍ബഹാദൂര്‍ നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ സിവില്‍ സര്‍വ്വീസ് പരിശീലനായി പുറപ്പെടും. അതിനു മുന്‍പ് ഇന്നലെയും അദ്ദേഹം പതിവുപോലെ ജോലിക്കെത്തി. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇന്നലത്തെ ജോലി. അവിടെ അണുനശീകരണ ബാഗുമായെത്തി തന്റെ ജോലി ചെയ്തു. രാവിലെ ഫയര്‍ഫോഴ്‌സിലെ ജീപ്പില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് ആശിഷ് തന്റെ ചുമതല വൈമുഖ്യമൊന്നും കൂടാതെ നിര്‍വഹിച്ചത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്നലെ നടത്തിയത്.


സിവില്‍ സര്‍വീസ് റാങ്ക ലിസ്റ്റില്‍ ഇടം നേടിയപ്പോഴും ആശിഷ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 12 വര്‍ഷമായി ആശിഷ് ഫയര്‍മാനായി ജോലി ചെയ്യുകയാണ്. ആലുമുട് ആശിഷ് ഭവനില്‍ യേശുദാസന്റോസമ്മ (മറിയക്കുട്ടി ദാസ്) ദമ്പതിമാരുടെ മകനാണ്. ഭാര്യ സൂര്യ സൗദി അറേബ്യയില്‍ നഴ്‌സാണ്. ഏഴുമാസം പ്രായമുള്ള മകളുണ്ട്.




Tags: