അര്‍പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്‌ലാറ്റിലും പരിശോധന; പിടിച്ചെടുത്തത് 29 കോടി രൂപ, 5 കിലോഗ്രാം സ്വര്‍ണം

Update: 2022-07-28 03:59 GMT

കൊല്‍ക്കത്ത: നടിയും മോഡലും ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായിയുമായ അര്‍പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്‌ലാറ്റിലും ഇ ഡി പരിശോധന. ഇത്തവണ 29 കോടി രൂപ പണമായും 5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയത്.

സ്‌കൂള്‍ അധ്യാപകനിയമനകുംഭകോണവുമായി ബന്ധപ്പെട്ടാണ് ഇ ഡി പരിശോധന നടത്തിയത്.

കൊല്‍ക്കത്തയിലെ ബെല്‍ഘാരിയ പ്രദേശത്തെ ഫ്‌ലാറ്റില്‍നടത്തിയ പരിശോധനയില്‍ 10 ട്രക്ക് നിറയെ പണമാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്. പരിശോധന 18 മണിക്കൂര്‍ നീണ്ടുനിന്നു.

മൂന്ന് നോട്ടെണ്ണല്‍ മെഷീനുകള്‍ ഉപയോഗിച്ചാണ് പണം എണ്ണിത്തീര്‍ത്തത്.


ജൂലൈ 23നാണ് അര്‍പിത മുഖര്‍ജി അറസ്റ്റിലായത്. അന്നുതന്നെ മന്ത്രിയും അറസ്റ്റുചെയ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയില്‍ 21 കോടി രൂപ പിടിച്ചെടുത്തിരുന്നു. കൂടാതെ സ്വര്‍ണബാറുകളും വിദേശകറന്‍സിയും പിടിച്ചെടുത്തു. 40 പേജ് ഉള്ള ഒരു ഡയറിയും പിടിച്ചെടുത്തു. പണത്തിന്റെതടക്കമുള്ള വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു.

ഇതുവരെ അര്‍പിതയുടെ കയ്യില്‍നിന്ന് 50 കോടി രൂപ പിടിച്ചെടുത്തു. നിരവധി രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പാര്‍ത്ഥാ ചാറ്റര്‍ജിക്കും അര്‍പിതക്കും എതിരേ അന്വേഷണംനടക്കുന്നത്.

മമത മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയാണ് പാര്‍ത്ഥാ ചാറ്റര്‍ജി. ഇപ്പോള്‍ വ്യവസായ മന്ത്രിയായ അദ്ദേഹം നേരത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.