അരീക്കോട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണം; ആര്‍ആര്‍ടി പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതില്‍ സ്വജനപക്ഷപാതമെന്നും സിപിഎം

Update: 2021-05-21 10:51 GMT

അരീക്കോട്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അരീക്കോട് പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയിട്ടില്ലെന്ന് അരീക്കോട് സിപിഎം ലോക്കല്‍ സെക്രട്ടറി എം ടി മുസ്തഫ ആരോപിച്ചു.

18 വാര്‍ഡുകളുള്ള അരീക്കോട് പഞ്ചായത്തില്‍ വീടുകളില്‍ സൗകര്യമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതില്‍ പഞ്ചായത്ത് സമിതി വീഴ്ച വരുത്തിയെന്നാണ് പരാതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാമെന്നു സക്കാര്‍ ഉത്തരവുണ്ടായിട്ടും അരീക്കോട് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നില്ല. സിഎഫ്എല്‍ടിസി, ഡിസിസി, സമൂഹ അടുക്കള, ആംബുലന്‍സ്, 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഹെല്‍പ്പ് ഡസ്‌ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.

ആര്‍ആര്‍ടി പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിലും സ്വജനതാല്‍പര്യം കാണിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തണമെന്ന ജില്ലാ കലക്ടറ്ററുടെ നിര്‍ദേശം ലംഘിച്ചു. പത്ത് ലക്ഷം കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് 40 ഓകസി മീറ്ററും വാര്‍ഡുകള്‍ക്കായി 60 ഓക്‌സിമീറ്ററും ഗ്ലൗസും സാനിറ്റൈസറും നല്‍കിയതാണ് ലഭ്യമായ വിവരം. എന്നാല്‍ ഒരു വാര്‍ഡില്‍ മൂന്ന് ഓക്‌സി മീറ്ററാണ് ലഭിച്ചതെന്ന് കല്ലുങ്ങല്‍ വാര്‍ഡ് അംഗം രതീഷ് പറഞ്ഞു. രോഗികള്‍ക്കായി ആംബുലന്‍സ് സൗകര്യവും ക്വാറന്റീന്‍ കഴിയുന്നവര്‍ക്കായി ഡിസിസി സൗകര്യമേര്‍പ്പെടുത്തണമെന്നും എം ടി മുസ്തഫ ആവശ്യപ്പെട്ടു.