ചാലിയാറില്‍ തകര്‍ന്ന തൂക്കുപാലത്തിന് പകരം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന് അരീക്കോട് ജലസുരക്ഷാസമിതി

വരള്‍ച്ചയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്ന ഈ ഭാഗങ്ങളില്‍ ചാലിയാറില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നു കഴിഞാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഏറനാട് എംഎല്‍എ. പി കെ ബഷീര്‍ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അരീക്കോട് ജലസുരക്ഷാസമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ സി റഹിംപള്ളിപ്പടി, സമദ് കുനിയില്‍ ആവശ്യപ്പെട്ടു.

Update: 2020-08-07 07:56 GMT

അരീക്കോട്: ചാലിയാറില്‍ തകര്‍ന്ന തൂക്കുപാലം പുനര്‍നിര്‍മ്മിക്കാനുള്ള തീരുമാനം സാങ്കേതിക തടസ്സം മൂലം രണ്ടുവര്‍ഷമായി നീളുന്നു. 2018 ആഗസ്റ്റ് എട്ടിനാണ് ചാലിയാറിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പാലത്തിന്റെ മധ്യഭാഗം തകര്‍ന്നു വീണത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് എം ഐ ഷാനവാസ് എംപി, പി കെ ബഷീര്‍ എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എയടക്കം സ്ഥലം സന്ദര്‍ശനം നടത്തിയിരുന്നു. പാലത്തിന്റെ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ മൂന്ന് കോടി ഫണ്ട് ബജറ്റില്‍ വകയിരുത്തുകയും തുടര്‍ പരിശോധനയുടെടെ ഭാഗമായി സാങ്കേതിക പരിശോധനക്കെത്തിയവരില്‍ ഒരു ജീവനക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരണമടയുകയും ചെയ്തതോടെ പദ്ധതി നീളുകയായിരുന്നു.

ഊര്‍ങ്ങാട്ടിരിയിലെയും അരീക്കോടിലേയും രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഈ ഭാഗങ്ങളിലുള്ള സ്‌കൂള്‍, കോളജുകളിലേക്ക് യാത്ര ചെയ്തിരുന്ന നടപ്പാലം തകര്‍ന്നതോടെ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് പകരം കുടിവെള്ള പ്രശ്‌നത്തിന് കൂടി പരിഹാരമാകുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള നടപ്പടി സ്വീകരിച്ചാല്‍ അരീക്കോട്, ഊര്‍ങ്ങാട്ടിരി എടവണ്ണ, മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വരെ കുടിവെള്ളത്തിന് പരിഹാരമാകുമെന്ന് അരീക്കോട് ജലസുരക്ഷ സമിതി ഭാരവാഹികള്‍ പറഞ്ഞു.

ഗതാഗതവും കുടിവെള്ള പ്രശനവും പരിഹരിക്കുന്ന രീതിയിലുള്ള ദീര്‍ഘവീക്ഷണത്തിലുള്ള പദ്ധതിയാണ് ഈ ഭാഗത്ത് ആവശ്യം. വരള്‍ച്ചയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്ന ഈ ഭാഗങ്ങളില്‍ ചാലിയാറില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നു കഴിഞാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഏറനാട് എംഎല്‍എ. പി കെ ബഷീര്‍ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അരീക്കോട് ജലസുരക്ഷാസമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കെ സി റഹിംപള്ളിപ്പടി, സമദ് കുനിയില്‍ ആവശ്യപ്പെട്ടു.


Tags: