ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: പി ആര്‍ സിയാദ്

2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Update: 2023-03-20 12:01 GMT

തിരുവനന്തപുരം: റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിനെയാണ് അനുസ്മരിപ്പിക്കുന്നത്. രാജ്യത്ത് ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന കിരാതവും മനുഷ്യത്വ രഹിതവുമായ അതിക്രമങ്ങള്‍ മറച്ചുപിടിച്ച് അവരെ വെള്ളപൂശാനുള്ള ശ്രമം കടുത്ത വഞ്ചനയാണ്.

ക്രൈസ്തവ സമൂഹത്തിനെതിരേ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ക്രൈസ്തവ സഭകള്‍ സംയുക്തമായി ഫെബ്രുവരി 18 ന് ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയതിന്റെ ആരവം കെട്ടടങ്ങുന്നതിന്റെ മുമ്പു തന്നെ ആര്‍ച്ച് ബിഷപ് നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. യുനൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 1,198 അക്രമങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ക്രൈസ്തവര്‍ക്കെതിരായുള്ള സംഘടിത ആക്രമണങ്ങളില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായെന്ന് ഫോറം വ്യക്തമാക്കുന്നു.

ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും റബ്ബറിന് വില വര്‍ധിപ്പിച്ചാല്‍ സമൂഹത്തെ ഒന്നാകെ അക്രമികള്‍ക്ക് തീറെഴുതി കൊടുക്കുമെന്ന പുരോഹിതന്റെ പ്രസ്താവനയ്ക്കു പിന്നിലുള്ള താല്‍പ്പര്യം തിരിച്ചറിയണമെന്നും പി ആര്‍ സിയാദ് വ്യക്തമാക്കി.


Tags:    

Similar News