പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ മാളയില്‍ സന്ദര്‍ശനം നടത്തി

Update: 2022-06-06 12:14 GMT

മാള: മാള ടൗണിന്റെ ഹൃദയഭാഗത്തുള്ള യഹൂദ സിനഗോഗിന്റെ മുന്‍ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. എറണാകുളം മേഖലാ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് മാളയിലെത്തിയത്. സിനഗോഗിന്റെ മുന്‍വശത്തെ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടായെന്ന പ്രാഥമികാന്വേഷണമാണ് നടത്തിയത്. ഈ സാധ്യതകൂടി പരിഗണിച്ചായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കുക.

മാസങ്ങള്‍ക്ക് മുന്‍പാണ് മാള ടൗണിലെ സിനഗോഗിന്റെ മുന്നില്‍ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ മുസിരിസ് പദ്ധതി പ്രകാരം ഏറ്റെടുത്തത്. ഈ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാല്‍ മാത്രമേ സിനഗോഗ് റോഡിന് അഭിമുഖമായി കാണാന്‍ കഴിയുകയുള്ളൂ.

75 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയിട്ടും സിനഗോഗിന്റെ പരിസരം ഇപ്പോഴും കാടുകയറിക്കിടക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം യഹൂദരുടെ ചരിത്രം പഠിക്കാനുള്ള മ്യൂസിയവും ഒരുക്കാനായാണ് ലക്ഷ്യമിടുന്നത്.

മാളയിലെ സിനഗോഗും ശ്മശാനവും ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ യഹൂദ ചരിത്ര സ്മാരകങ്ങളാണ്. 1950കളില്‍ മാളയില്‍ നിന്ന് ഇസ്രായേലിലേക്ക് കൂടിയേറിയ യഹൂദര്‍ 1955 ജനുവരി നാലിന് രജിസ്റ്റര്‍ ചെയ്ത കരാര്‍ പ്രകാരമാണ് സിനഗോഗും ശ്മശാന സ്ഥലവും സംരക്ഷണത്തിന് മാള ഗ്രാമപഞ്ചായത്തിന് കൈമാറിയത്. നല്ല രീതിയില്‍ വ്യാപാരം നടന്നിരുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളേറ്റെടുത്ത് മാസങ്ങളേറെ ആയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളില്ലാതിരുന്നതിന്റെ പേരില്‍ വലിയ പ്രതിഷേധമാണുയര്‍ന്ന് വന്നിരുന്നത്. അതേസമയം യഹൂദ ശ്മശാനം വീണ്ടും കാട് കയറി നശിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളില്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങള്‍ നശിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.