സിബിഐ ഡയറക്ടര്‍ നിയമനം: ചുരുക്കപ്പട്ടികയില്‍ മൂന്നു പേര്‍; ബെഹ്‌റ പരിഗണനാപട്ടികയിലില്ല

Update: 2021-05-25 01:36 GMT

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നിയമിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാനമന്ത്രി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റി മൂന്ന് പേരുള്‍പ്പെടുന്ന ചുരുക്കപ്പെട്ടിക തയ്യാറാക്കി. വി എസ് കെ കൗമുദി, സുബോധ് ജെയ്‌സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര എന്നിവരാണ് പട്ടികയിലുള്ളത്. പ്രധാനമന്ത്രിക്കു പുറമെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഇപ്പോഴത്തെ പട്ടികയില്‍ നിന്ന് ഒരാളെ ഡയറക്ടറാക്കും. നാല് മാസമായി സിബിഐ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

കേരള പോലിസ് മേധാവി ബെഹ്‌റ പരിഗണനാ പട്ടികയിലുണ്ടായിരുന്നെങ്കിലും ചുരുക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

1984മുതല്‍ 1987 വരെയുള്ള നാല് ബാച്ചുകളിലെ നൂറോളം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അസം കാഡറിലെ ഉദ്യോഗസ്ഥനും എന്‍ഐഎ ഡയറക്ടര്‍ ജനറലുമായ വൈസി മോദി, യുപി കേഡറിലെ ഉദ്യോഗസ്ഥനും യുപി ഡിജിപിയുമായ എച്ച് സി അവാസ്തി, ഗുജറാത്ത് കാഡറിലെ ഉദ്യോഗസ്ഥനും ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, കേരള കാഡറിലെ ഉദ്യോഗസ്ഥനും കേരള ഡിജിപിയുമായ ലോക്നാഥ് ബെഹ്റ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഡിജി അരുണ്‍ കുമാര്‍, സിഐഎസ്എഫ് ഡിജി എസ് കെ ജെയ്സ്വാള്‍, ഹരിയാന ഡിജിപി എസ് എസ് ദെശ്വാള്‍ തുടങ്ങിയവരാണ് പട്ടികയിലുണ്ടായിരുന്ന ചിലര്‍.

അഴിമതിക്കേസ് അന്വേഷിച്ച് മുന്‍പരിചയം, സീനിയോരിറ്റി തുടങ്ങിയവ പരിഗണിച്ചായിരിക്കണം ഡയറക്ടരെ തിരഞ്ഞെടുക്കേണ്ടതെന്നാണ് നിയമം അനുശാസിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കാണ് നിയമനം.

ഇപ്പോഴത്തെ ഡയറക്ടര്‍ ആര്‍ കെ ശുക്ല കഴിഞ്ഞ ഫെബ്രുവരിയില്‍ വിരമിച്ചു. അതിനുശേഷം അഡി. ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹക്ക് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുകയാണ്.

Tags:    

Similar News