നിയമന അംഗീകാരം വൈകിപ്പിക്കുന്നു; അയ്യപ്പങ്കാവ് സ്‌കൂള്‍ അധ്യാപകന്‍ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ പ്രതിഷേധിച്ചു

Update: 2021-05-31 16:44 GMT

പയ്യോളി: അധ്യാപക നിയമനാംഗീകാരം വൈകിപ്പിക്കുന്നു എന്നാരോപിച്ച് സ്‌കൂള്‍ അധ്യാപകന്‍ പയ്യോളി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അയനിക്കാട് അയ്യപ്പങ്കാവ് സ്‌കൂള്‍ അധ്യപകനായി 2019 ജൂണില്‍ നിയമിച്ച കിരണ്‍ ആണ് സര്‍ക്കാര്‍ അംഗീകാരത്തിന് വേണ്ടി പ്രതിഷേധസമരം നടത്തിയത്.

വൈകിട്ട് 4 മണിയോടെ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലാണ് സംഭവം. അധ്യാപക തസ്തികയിലേക്കുള്ള നിയമനം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോകുന്നു എന്നായിരുന്നു കിരണിന്റെ ആരോപണം. ക്ലര്‍ക്കിന് അസുഖം ബാധിച്ച് ദിവസങ്ങളായി ലീവില്‍ പോയിട്ടും പകരം ആളെ ചുമതലപ്പെടുത്തുകയോ എ ഇ ഒ യോ സീനിയര്‍ സുപ്രണ്ടോ ചുമതല വഹിക്കുകയോ ചെയ്യാതെ തങ്ങളെ കബളിപ്പിക്കുകയാണന്നും ഇദ്ദേഹം ആരോപിച്ചു.

എ ഇ ഒ വി രാജീവനും സീനിയര്‍ സുപ്രണ്ട് സീനയും വിരമിക്കുന്നതിനാല്‍ അതിനുമുമ്പു തന്നെ നിയമനവുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് സിഐ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ പ്രശ്‌നം തത്കാകാലികമായി പരിഹരിച്ചു.

കെപിഎസ്ടിഎ ഭാരവാഹികളായ കെ.പി അബ്ദു റഹ്‌മാന്‍, സുരേഷ് ബാബു എടക്കുടി, ആര്‍ പി ക്ഷോഭിത്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി വിനോദന്‍, മദ്യനിരോധന സമിതി സംസ്ഥന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, പ്രധാനാധ്യാപിക ഉഷാ നന്ദിനി എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.