അമ്മ അറിയാതെ കുട്ടിയുടെ ദത്ത്: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ രണ്ടിന്
അമ്മ നാടുനീളെ കുഞ്ഞിനെ തേടി നടക്കുന്നത് കോടതി പരിഗണിക്കണം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും കോടതിയില്‍ അറിയിച്ചു
തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നവംബര്‍ രണ്ടിന് വിധി പറയും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അച്ഛന്റെ സുഹൃത്തുക്കള്‍ അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വാദം പൂര്‍ത്തിയായി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റി. അനുപമയുടെ സമ്മതത്തോടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
കോളജില്‍ പഠിക്കാന്‍ പോയ മകള്‍ ഗര്‍ഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അനുപമയുടെ സത്യവാങ്മൂലത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയുന്നില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടിയെ ഉപേക്ഷിച്ചതില്‍ വിശദമായ അന്വേഷണം വേണം. അമ്മ നാടുനീളെ കുഞ്ഞിനെ തേടി നടക്കുന്നത് കോടതി പരിഗണിക്കണം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും കോടതിയില്‍ അറിയിച്ചു.
അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലിസ് കോടതിയെ അറിയിച്ചു. കുഞ്ഞിനെ തട്ടികൊണ്ട് പോയതിനും വ്യാജരേഖയുണ്ടാക്കിയതിനും അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനമുളള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നുമുള്ള റിപോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ കോടതി വിഷയത്തില്‍ പോലിസിന്റെ അഭിപ്രായം തേടിയിരുന്നു.
അതേസമയം, അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ പിതാവ് ജയച്ചന്ദ്രന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സിപിഎം അച്ചടക്ക നടപടി തുടങ്ങി. മൂന്നംഗ സമിതിയെ വിഷയം പഠിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
