പൊന്നാനിയില്‍ ആന്റിജന്‍ പരിശോധന: പോസിറ്റിവിറ്റി നിരക്ക് താഴുന്നു; ഫലം ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്

Update: 2021-05-25 01:10 GMT

പൊന്നാനി: പൊന്നാനി നഗരസഭാ പരിധിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടന്ന ആദ്യദിന ആന്റിജെന്‍ ടെസ്റ്റ് ഫലം ആശ്വാസകരം. ജില്ലയിലും പൊന്നാനി നഗരസഭാ പ്രദേശത്തും ആശങ്കാജനകമായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റ് സംഘടിപ്പിച്ചത്. മൂന്ന് കേന്ദ്രങ്ങളിലായി മൊത്തം 475 പേരെയാണ് ടെസ്റ്റിന് വിധേയമാക്കി. അതില്‍ 43 പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചു. ക്യാമ്പുകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.5 ശതമാനമാണ്.

എം.ഐ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഐ.എസ്.എസ്.സ്‌കൂള്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് നഗരസഭയുടെ നേതൃത്വത്തില്‍ റാപ്പിഡ് ആന്റീജന്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. എം.ഐ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 167 പേരെ ടെസ്റ്റ് ചെയ്തതില്‍ 19 പേരും തൃക്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 125 പേരില്‍ ഏഴ് പേരും ഐ.എസ്.എസ്.സ്‌കൂളിലെ 183 പേരില്‍ 17 പേരുമാണ് പോസിറ്റീവായത്.

ഇന്ന് (മെയ് 25, ചൊവ്വ ) എം.ഐ. ബോയ്സ് സ്‌കൂള്‍, ഐ.എസ്.എസ് സ്‌കൂള്‍, കടവനാട് സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ ഉണ്ടായിരിക്കും.

പൊതുവെ പോസറ്റീവ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉള്ള പൊന്നാനി നഗരസഭാ പരിധിയില്‍ തുടര്‍ന്നും ഏവരും ജാഗ്രത തുടരണമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പറഞ്ഞു.