ഇന്ത്യാവിരുദ്ധ ഉള്ളടക്കം; 22 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

Update: 2022-04-05 17:22 GMT

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധപരാമര്‍ശമുളള ഉള്ളടക്കത്തിന്റെ പേരില്‍ രാജ്യത്ത് 22 ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശബന്ധത്തിനും ഹാനികരമായതുകൊണ്ടാണ് വിലക്കെന്ന് മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമം, 2021 അനുസരിച്ചാണ് നടപടി.

ഇതില്‍ 18 എണ്ണം ഇന്ത്യക്കാരുടെ യുട്യൂബ് ചാനലും നാലെണ്ണം പാകിസ്താന്‍ ആസ്ഥാനമാക്കിയ ചാനലുകളുമാണ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചത്.

ഇവ ടിവി ചാനലുകളുടെ ലോഗോ ഉപയോഗിക്കുന്നതായും തെറ്റിദ്ധരിപ്പിക്കുന്ന തംപ്‌നെയില്‍ ഉപയോഗിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

ഇതിനു പുറമെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ട്, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയ്ക്കും നിരോധനമുണ്ട്. 

എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23, കിസാന്‍ തദ്ദ്, ഭാരത് മോസം എന്നിവയാണ് നിരോധിക്കപ്പെട്ട ഇന്ത്യന്‍ ചാനലുകള്‍. 

'ഈ ചാനലുകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. കൊവിഡ് പകര്‍ച്ചവ്യാധിയെയും റഷ്യ യുക്രെയ്ന്‍ പ്രതിസന്ധിയെയും കുറിച്ച് അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു- നിരോധന ഉത്തരവിനെക്കുറിച്ച് കേന്ദ്ര മന്ത്രി അനുരാജ് താക്കൂര്‍ പറയുന്നു. 

നിരോധിച്ച ചാനലുകളിലൊന്നായ എആര്‍പി ന്യൂസിന് 4.4 കോടി സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. എഒപിക്ക് 74 ലക്ഷം, എല്‍ഡിസി ന്യൂസിന് 4.7 ലക്ഷം എന്നിങ്ങനെയാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. 

ദുനിയ മേരി ആഗ്യയാണ് നിരോധിച്ച ഒരു പാകിസ്താനി ചാനല്‍. ഇതിന് 4.2 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 

Tags: