പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം: 18 പേര്‍ കൊല്ലപ്പെട്ടു, 5400 പേര്‍ കസ്റ്റഡിയില്‍, 13000 അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ട്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അതിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
ലഖ്‌നോ: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൡ ഉത്തര്‍പ്രദേശില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. അതില്‍ ഒരു 8 വയസ്സുകാരനും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 14 പേരും പോലിസ് നടത്തിയ വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. യുപിയില്‍ ഇതുവരെ പൗരത്വ പ്രക്ഷോഭങ്ങളില്‍ അയ്യായിരത്തിലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലുണ്ട്.
ലഖ്‌നോയിലെ മുഹമ്മദ് വകീല്‍(32); കാണ്‍പൂരില്‍ അഫ്താബ് അലം(22), മൊഹമ്മദ് സൈയ്ഫ്(25); ബിജ്‌നോറിലെ അനസ്(21), സുലൈമാന്‍(35); സംഭാലിലെ ബിലാല്‍(24), മുഹമ്മദ് ഷെറോസ്(23); മീററ്റിലെ ജഹീര്‍(33), മൊഹാസിന്‍(28), ആസിഫ്(20), അരീഫ്(20); ഫിറോസാബാദിലെ നബി ജഹാന്‍(24); രാംപൂരിലെ ഫെയ്‌സ് ഖാന്‍(24)എന്നിവരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടവര്‍. ഫിറോസാബാദിലെ റഷിദ്(35) തലക്കേറ്റ പരിക്കുമൂലമാണ് കൊല്ലപ്പെട്ടത്. 8 വയസ്സുകാരനായ മുഹമ്മദ് സഗീര്‍ വാരാണസിയില്‍ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ നടപടിക്കിടയില്‍ തിരക്കിലും തിരക്കിലും പെട്ട് മരിച്ചു.
യുപിയില്‍ ഇതുവരെ പൗരത്വ പ്രക്ഷോഭങ്ങളില്‍ 5400 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 705 പേര്‍ ജയിലിലാണ്. 250 പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തേക്കും.
ബിജ്‌നോറില്‍ മാത്രം 131 പേരാണ് അറസ്റ്റിലായിട്ടുള്ളത്. നിരവധി പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരേ എഫ്‌ഐആര്‍ തയ്യാറായി വരുന്നു. 2 പേര്‍ കൊല്ലപ്പെട്ട നെഹ്താവൂരില്‍ 25 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൂടാതെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 100 പേര്‍ക്കെതിരേയും കേസുണ്ട്.
പ്രതിഷേധക്കാരാണ് വെടിവയ്പിനു പിന്നിലെന്നാണ് പോലിസിന്റെ വാദം. പോലിസിന്റെ ഭാഗത്തുനിന്നുള്ള വെടിയേറ്റാണ് മരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ 13000 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പോലിസ് നിരീക്ഷണത്തിലാണ്. ഇത്തരം അക്കൗണ്ടുകള്‍ സമുദായസ്പര്‍ധയും വിദ്വേഷവും പരത്തുന്നുവെന്നാണ് പോലിസ് ആരോപിക്കുന്നത്.
