അന്‍സി കബീറിന്റെ മൃതദേഹം ഖബറടക്കി

കൊച്ചിയില്‍ വാഹന അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

Update: 2021-11-02 15:21 GMT

തിരുവനന്തപുരം: കൊച്ചിയില്‍ വാഹന അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപ്പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. അന്‍സിയുടെ മരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് റസിയ ഇപ്പോഴും ആശുപത്രിയിലാണ്. അതിനാല്‍ തന്നെ മകളെ അവസാനമായി അവര്‍ക്ക് കാണാനായില്ല. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് റസിയ ഇപ്പോഴും.

കൊച്ചിയില്‍ നിന്നും മകളുടെ മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷമാണ് അച്ഛന്‍ കബീര്‍ ഖത്തറില്‍ നിന്നും എത്തിയത്.

ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടില്‍ അവസാനമായി എത്തിയത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അന്‍സിയും തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജനയും.

അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് അന്‍സിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍- റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ കെ ഷാജന്റെ മകളാണ് അഞ്ജന.

Tags:    

Similar News