കൊല്ലത്തും കാട്ടാനയെ ഭക്ഷണത്തില്‍ പടക്കംവെച്ച് കൊന്നു

കഴിഞ്ഞ ഏപ്രിലിലാണ് സ്‌ഫോടനത്തില്‍ വായ മുഴുവന്‍ തര്‍ന്ന പിടിയാനയെ പുനലൂരിലെ വനത്തില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടത്.

Update: 2020-06-03 14:26 GMT

കോഴിക്കോട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍ പിടിയാനയെ ഭക്ഷണത്തില്‍ പടക്കം വെച്ചുനല്‍കി കൊലപ്പെടുത്തിയതു പോലെ കൊല്ലത്തും സമാന സംഭവം നടന്നിരുന്നതായി വനംവകുപ്പ്. തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ഭക്ഷണത്തില്‍ പടക്കം നല്‍കിയതിനെ തുടര്‍ന്ന് മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്ന ഒരാഴ്ചത്തെ നരകയാതനക്കു ശേഷം മെയ് 27നാണ് ചെരിഞ്ഞത്. ഇതിനു സമാനമായ തരത്തില്‍ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ഏപ്രിലിലാണ് സ്‌ഫോടനത്തില്‍ വായ മുഴുവന്‍ തര്‍ന്ന പിടിയാനയെ പുനലൂരിലെ വനത്തില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടത്. കാട്ടിനകത്ത് ആനക്കൂട്ടത്തിലേക്ക് കയറിപ്പോയ പിടിയാനയെ അടുത്ത ദിവസം വീണ്ടും കാടിനുവെളിയില്‍ കണ്ടു. തുടര്‍ന്ന് മുറിവില്‍ മരുന്നുവെച്ചു നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ മുറിവ് പഴുത്ത് ആന ചരിയുകയായിരുന്നു.

ആനകളെ ഭക്ഷണത്തില്‍ പടക്കെവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങളില്‍ വനം വന്യജീവി വകുപ്പുമന്ത്രി കെ രാജു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.


Tags:    

Similar News