അങ്കണവാടികള്‍ തിങ്കഴാഴ്ച മുതല്‍ തുറക്കും; കുട്ടികള്‍ എത്തുന്ന തീരുമാനം പിന്നീട്

Update: 2020-12-18 11:39 GMT

തിരുവനന്തപുരം: കൊവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണന്നും മത്രി അറിയിച്ചു. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കുടുംബങ്ങളിലേയ്ക്ക് അങ്കണവാടികള്‍ എന്ന പദ്ധതി തുടരണം. സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് ശേഷം നടത്തേണ്ടതാണ്. ഇത് കൂടാതെ കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല. ഈ സര്‍വേകളെല്ലാം നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 10 മുതലാണ് സംസ്ഥാനത്തെ അങ്കണവാടികള്‍ അടച്ചിട്ടത്.




Similar News