തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് നിയമസഭ

Update: 2020-12-04 17:27 GMT

അമതാവതി: കൊവിഡ് 19 സ്ഥിതിഗതികള്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം നടത്തേണ്ടതില്ലെന്ന് ആന്ധ്രപ്രദേശ് നിയമസഭ പ്രമേയം പാസ്സാക്കി. ഫെബ്രുവരി 2021ലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികള്‍ തീവ്രമായ സാഹചര്യമാണെന്നും ലോകത്തെ വിവിധയിടങ്ങളില്‍ കൊവിഡ് കാലത്ത് നടന്ന തിരഞ്ഞെടുപ്പുകള്‍ കൊവിഡ് വ്യാപനതീവ്രതയ്ക്ക് കാരണമായെന്നും ചര്‍ച്ചയ്ക്കിടയില്‍ നിയമസഭാംഗങ്ങള്‍ അഭിപ്രയാപ്പെട്ടു. യുഎസ്, അടക്കമുളള രാജ്യങ്ങളുടെ അനുഭവങ്ങളാണ് ഉദാഹരണമായി നിയമസഭാ അംഗങ്ങള്‍ ഉയര്‍ത്തിയത്.

അതേസമയം സമാനസാഹചര്യങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആന്ധ്രപ്രദേശ് പഞ്ചായത്തിരാജ് ആക്റ്റ് , 1994 ല്‍ കൊണ്ടുവരേണ്ടതുണ്ടെന്നും നിയമസഭയില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പ്രമേയം ആരോഗ്യമന്ത്രി അല്ല കലി കൃഷ്ണ ശ്രീനിവാസ് ആണ് അവതരിപ്പിച്ചത്.

അടുത്ത മൂന്നു മാസം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢി അഭിപ്രായപ്പെട്ടു. നിലവില്‍ നിശ്ചയിച്ച ഫെബ്രുവരി 2021 എന്ന തിയ്യതി മാറ്റിവയ്ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ അറിയിക്കാന്‍ തീരുമാനിച്ചു.