ജൊ ബൈഡന്‍ ഭരണകൂടത്തില്‍ പിടിമുറുക്കാനൊരുങ്ങി അമേരിക്കന്‍ ഹിന്ദുത്വര്‍; സോണല്‍ ഷായ്ക്കെതിരേ മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടനകള്‍

Update: 2021-05-05 14:08 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് പുറത്തുപോയ ശേഷം അധികാരത്തിലെത്തിയ ജൊ ബൈഡന്‍ ഭരണകൂടത്തില്‍ ഹിന്ദുത്വര്‍ പിടിമുറുക്കിത്തുടങ്ങിയെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍. ട്രംപിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വംശീയ ആഭിമുഖ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ആലിയന്‍സ് ടു സേവ് ആന്റ് പ്രൊട്ടക്റ്റ് അമേരിക്ക ഫ്രം ഇന്‍ഫില്‍ട്രേഷന്‍ ബൈ റിലിജിയസ് എക്‌സ്ട്രിമിറ്റ്‌സ്(ആസ്‌പെയര്‍), കൊയലിഷന്‍ ഓഫ് അമേരിക്കന്‍സ് ഫോര്‍ പ്യൂരലിസം ഇന്‍ ഇന്ത്യ(കാപി), കൊയലിഷന്‍ ടു സ്‌റ്റോപ്പ് ജിനോസൈഡ് ഇന്‍ ഇന്ത്യ തുടങ്ങിയ അമേരിക്കന്‍ വംശീയ വിരുദ്ധ, മനുഷ്യാവകാശ സംഘടനകളാണ് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. അവസരവാദപരമായ നീക്കത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ഹിന്ദുത്വ സംഘടനാ പ്രതിനിധിയുടെ പേരും അവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ വംശീയതയെ ശക്തമായി എതിര്‍ക്കുമ്പോഴും പൊതുവെ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാറുള്ള സംഘടനകളാണ് ബൈഡന്‍ ഭരണകൂടത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നയാളുടെ പേരെടുത്ത് പറഞ്ഞ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അവരുടെ സംഘടനാ ബന്ധങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍(ടാഫ്)ന്റെ സ്ഥാപക പ്രസിഡന്റായ സോണല്‍ ഷായുടെ പേരാണ് മനുഷ്യാവകാശ സംഘടനകള്‍ എടുത്തുപറഞ്ഞിട്ടുള്ളത്. ആഗോള നേതാവെന്ന മട്ടില്‍ ഉയര്‍ത്തിക്കാണിക്കുന്ന സോണലിനെ അമേരിക്കയിലെ ശക്തമായ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗത്തിന്റെ പ്രതിനിധിയെന്ന നിലയിലും ടാഫ് വിശേഷിപ്പിക്കുന്നു. ഇവരുടെ ഹിന്ദുത്വ ബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കുറച്ചുദിവസം മുമ്പ് സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് പ്രസിഡന്റ് നീര ടെണ്ടന്‍ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റില്‍ മേധാവിസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നോമിനേഷന്‍ പിന്‍വലിച്ചിരുന്നു. ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ള പേര് സോണലിന്റെതാണ്. ഇതാണ് ഇവര്‍ക്കെതിരേ മുന്നറിയിപ്പുമായി വരാനുള്ള അടിയന്തര കാരണം.

2008ല്‍ ബരാക്ക് ഒബാമയുടെ കാലത്താണ് സോണലിനെ ആളുകള്‍ ശ്രദ്ധിക്കുന്നത്. പ്രസിഡന്റ് ഒബാമ ഇവരെ ഊര്‍ജ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്റ് സിവിക് പാര്‍്ട്ടിസിപ്പേഷന്റെ ഓഫിസ് ഡയറക്ടറായി നിയമിക്കുകയായിരുന്നു.

സോണലിന് 'വിശ്വഹിന്ദു പരിഷത്ത്-അമേരിക്ക'യുമായി ബന്ധമുണ്ടെന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന ആരോപണം. സിഐഎ, സായുധ സംഘമെന്ന് വിശേഷിപ്പിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ സഹോദര സംഘടനയാണ് 'വിശ്വഹിന്ദു പരിഷത്ത്- അമേരിക്ക'. 2018 മുതല്‍ സിഐഎയുടെ വേള്‍ഡ് ഫാക്റ്റ്ബുക്കില്‍ സായുധ സംഘത്തിന്റെ പട്ടികയിലാണ് വിഎച്ച്പി ഉള്‍പ്പെടുന്നത്. 2002 ഗുജറാത്ത് വംശഹത്യയില്‍ ഭാഗഭാക്കായ വിഎച്ച്പി രണ്ടായിരത്തോളം പേരുടെ മരണത്തിനും 2,00,000 പേര്‍ ഭവനരഹിതരാവാനും കാരണമായതായി ഫാക്റ്റ് ബുക്കില്‍ പറയുന്നു. അത്തരം സംഘടനയുമായി സോണലിന്റെ ബന്ധമാണ് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്.

2001 ലെ ഗുജറാത്ത് ഭൂകമ്പസമയത്ത് വിഎച്ച്പി-അമേരിക്കക്കുവേണ്ടി പണം പിരിച്ചത് േെസാണലും ചേര്‍ന്നാണ്. ആ പണം ഇരകളായ ഹൈന്ദവേതര്‍ക്ക് എത്തിയില്ലെന്ന് പിന്നീട് കണ്ടെത്തി. അതിനും പുറമെ എകാല്‍ വിദ്യാലയ പ്രസ്ഥാനത്തിനുവേണ്ടിയും ഇവര്‍ പണം പിരിച്ചു. ആദിവാസി വിഭാഗങ്ങളില്‍ ക്രൈസ്തവരായി മതംമാറിയവരെയും ക്രിസത്യന്‍ മിഷിനറിമാരെയും നേരിടുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

സോണാലിന്റെ പിതാവ് രമേഷ് ഷാ ഓവര്‍സീസ് ഓഫ് ഫ്രണ്ട്‌സ് ഓഫ് ഭാരതീയ ജനതാപാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു. എല്‍കെ അദ്വാനിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. രാജ്യത്ത് ഹിന്ദു, മുസ്‌ലിം വൈരുദ്ധ്യം വര്‍ധിക്കാന്‍ കാരണമായ 1992 ബാബറി മസ്ജിദ് തകര്‍ത്തതില്‍ അദ്വാനിക്കുള്ള പങ്കും സംഘടനകള്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രാചാരണങ്ങള്‍ നടത്തുമ്പോഴും അവരുടെ പിതൃഭൂമിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശം പാടില്ലെന്ന് പറയുന്നവരാണ് ഇവരില്‍ നല്ലൊരു ഭാഗവും. മാത്രമല്ല, തെറ്റായ വാര്‍ത്തകളിലൂടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ന്യായീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു. കൊവിഡ് കാലത്ത് ഇത്തരം ഹിന്ദുത്വ വിഭാഗങ്ങള്‍ സംയുക്തമായി ഏഷ്യന്‍ അമേരിക്കന്‍ ഫസഫിക് ഐലന്റര്‍ ഗ്രൂപ്പെന്ന പേരില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം ഇവര്‍ അവകാശപ്പെടുന്നതുപോലെയല്ല കാര്യങ്ങളെന്നും അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജനവിഭാഗമാണ് ഇതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. യുഎസ് ജനസംഖ്യയേക്കാള്‍ 3.5 ഇരട്ടി വേഗതയിലാണ് രാജ്യത്തെ ന്യൂനപക്ഷ ഗ്രൂപ്പകളുടെ ജനസംഖ്യ വളരുന്നതെന്നും ഇവര്‍ പറയുന്നു.

ടാഫിന്റെ ഭാഗമായ സോണല്‍ യുഎസ്സിലെ ഒരു മള്‍ട്ടി ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെയും ഭാഗമാണ്. പെപ്‌സി സിഇഇ ഇന്ദ്രാ നൂയി, സിഎന്‍എന്നിലെ ഫരീദ് സഖറിയ എന്നിവരും ടാഫ് അംഗങ്ങളാണ്.

''ഹിന്ദുത്വ ഗ്രൂപ്പുകളിലുള്ളവരുടെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും വെളിപ്പെടുത്തി ഇത്തരക്കാരെ പ്രതിരോധിക്കണം. അവരുടെ ഹിന്ദുത്വ ബന്ധം പുറത്തുകൊണ്ടുവരണം. അവര്‍ ഏഷ്യന്‍ അമേരിക്കന്‍ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നത് കാപട്യമാണ്. അമേരിക്കയിലെ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ച് മൗനം പാലിക്കുന്നു''- ആസ്‌പെയറിലെ ഡോ. ഉബൈദ് ഷേയ്ക് ആരോപിക്കുന്നു.

''ഇന്ത്യയില്‍ നടക്കുന്നതൊന്നും സോണാലിന് അറിയാതിരിക്കാന്‍ വഴിയില്ല. അക്രമം അഴിച്ചുവിടുന്ന ഹിന്ദുത്വരുമായി അവര്‍ക്ക് ബന്ധമുണ്ട്. അമേരിക്കയില്‍ പ്രധാന അധികാര കേന്ദ്രങ്ങളിലിരിക്കുന്ന ഇവര്‍ക്ക് സ്വന്തം പിതാക്കന്‍മാരുടെ ദുഷ്ടപ്രവര്‍ത്തകളെക്കുറിച്ച് അറിയാതിരിക്കാന്‍ വഴിയില്ല''- കാപ് സ്ഥാപകന്‍ മസൂദ് റാബ് പറയുന്നു.

സൊണാലിനെ സൂക്ഷിക്കണമെന്ന് ടാഫ് നേതാവായ ഫരീദ് സഖറിയയെ അറിയിച്ചിട്ടുണ്ടെന്ന് മനുഷ്യാവകശാപ്രവര്‍ത്തകര്‍ പറയുന്നു.

ആര്‍എസ്എസ്സ് യുഎസ്സില്‍ പല പേരുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദു സ്വയം സേവക് സംഘം, ഹിന്ദു അമേരിക്ക ഫൗണ്ടേഷന്‍, ഓവര്‍സീസ് ഫ്രന്‍ഡ്സ് ഓഫ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ഇതില്‍ മുഖ്യം. ഇതില്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വഴിയാണ് ഈ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നത്.

Tags: