പാകിസ്താന് വേണ്ടി ചാരപ്പണി; അംബാല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റില്‍

Update: 2026-01-06 08:43 GMT

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി നടത്തിയ ഹരിയാനക്കാരന്‍ പിടിയില്‍. പാകിസ്താന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലര്‍മാര്‍ക്ക് തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അംബാല സ്വദേശിയായ സുനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്.

അംബാല കന്റോണ്‍മെന്റിലെ ഒരു സ്വകാര്യ കരാറുകാരന്റെ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍.ഔദ്യോഗിക സൈനിക പ്രവേശന കാര്‍ഡ് കൈവശം വച്ചിരുന്നതിനാല്‍, സൈന്യത്തിന്റെയും വ്യോമസേനയുടെയും യൂണിറ്റുകള്‍ താമസിക്കുന്ന നിയന്ത്രിത മേഖലകളിലേക്ക് കുമാറിന് നേരിട്ട് പ്രവേശനമുണ്ടായിരുന്നു.എയര്‍ഫോഴ്സ് മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പാകിസ്താന് കൈമാറിയെന്നാണ് കേസ്.

സൈനിക നീക്കങ്ങളെയും സ്ഥലങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ കുമാര്‍ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്നു. നിലവില്‍ നാല് ദിവസത്തെ പൊലിസ് റിമാന്‍ഡിലാണ് സുനില്‍ കുമാര്‍. ദേശീയ പരമാധികാരത്തെ അപകടപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 152 പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അറസ്റ്റിലെ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. ഓപ്പറേഷന്‍ സിന്ദൂരവുമായി കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. നേരത്തെയും ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചാരവൃത്തിയില്‍ രാജ്യത്ത് നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Tags: