അമര്‍ ജവാന്‍ ജ്യോതി; കേന്ദ്ര സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയുടെ സ്മരണകള്‍ മയ്ചുകളയാനുള്ള ശ്രമത്തിലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

Update: 2022-02-05 04:03 GMT

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ എല്ലാ രംഗങ്ങളില്‍നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മകള്‍ മയ്ചുകളയുന്നതിനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിച്ചത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖരുടെയും മതനേതാക്കളുടെയും ഓര്‍മദിവസങ്ങള്‍ ആഘോഷിക്കാനുള്ള തീരുമാനത്തോടൊപ്പം അവരുടെ പ്രബോധനങ്ങള്‍ പകര്‍ത്താനും മനസ്സിലാക്കാനും തയ്യാറാവേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ ചൗധരിയുടെ വിമര്‍ശനം.

'ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലെയും ദേശീയ യുദ്ധസ്മാരകത്തിലെയും ജ്യോതികള്‍ ഒരേസമയം ജ്വലിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും അവ ലയിപ്പിച്ചു'വെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ സ്മരണകള്‍ മാച്ചുകളയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനഹൃദയങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ സ്മരണ മയ്ചുകളയാനാവില്ല- അദ്ദേഹം പറഞ്ഞു.

തെറ്റായ ചരിത്രരചന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ മുസ് ലിംകളെയും ഔറംഗസീബിനോടും എല്ലാ ഹിന്ദുക്കളെയും ജെയ്ചന്ദിനോടും താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags: