പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: 22 പേര്‍ കൂടി പരാതി നല്‍കി; ജ്വല്ലറിയുടമ ഒളിവില്‍

Update: 2020-11-14 09:12 GMT
കണ്ണൂര്‍: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 22 പേര്‍ കൂടി പരാതി നല്‍കി. ഈ പരാതികള്‍ പോലിസ് പരിശോധിച്ചു വരികയാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്തതുള്‍പ്പടെ ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലിസ് അനുമാനം. ഇതുവരെ ആറ് കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ ഇനി രജിസ്റ്റര്‍ ചെയ്യും. കാസര്‍കോട് ഫാഷന്‍ ഗോള്‍ഡിന് പിന്നാലെയാണ് കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നത്. .


2016 മുതല്‍ 2019 വരെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി. തൃക്കരിപ്പൂര്‍ സ്വദേശി നൂറുദ്ദീനില്‍ നിന്ന് 15 ലക്ഷം രൂപയും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമില്‍ നിന്ന് 20 ലക്ഷവും , പെരുമ്പ സ്വദേശി കുഞ്ഞാലിമയില്‍ നിന്ന് മൂന്ന് ലക്ഷവും നിക്ഷേപമായി സ്വകീരിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ച് പണം തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതിയില്‍ പോലിസ് എഫ്‌ഐആറിട്ട് അന്വേഷണം തുടങ്ങി. പിന്നാലെ കൂടുതല്‍ പേര്‍ പരാതിയുമായി പോലിസിനടുത്ത് എത്തുന്നുണ്ട്.

നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കില്‍ ഡിവിഡന്റ് തരാമെന്നും മൂന്ന് മാസം മുന്‍പേ അറിയിച്ചാല്‍ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചത്.ജ്വല്ലറിയുടെ മറ്റ് ഡയറക്ടര്‍മാര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ജ്വല്ലറി തകരാന്‍ കാരണം ഡയക്ടര്‍മാര്‍ നിക്ഷേപമായി കിട്ടിയ പണം വകമാറ്റി ഉപയോഗിച്ചതുകൊണ്ടാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.