കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ടൂറിസം നയം കൈകൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആരിഫ് എം.പി

Update: 2020-03-16 13:06 GMT

ന്യൂഡല്‍ഹി: ഐക്യത്തിനു വേണ്ടി 3000 കോടി രൂപ മുടക്കി സ്റ്റാച്ചു ഓഫ് യുണിറ്റിയല്ല ഉണ്ടാക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ആവശ്യമെന്നും എ.എം ആരിഫ് എംപി ലോക്‌സഭയില്‍. ടൂറിസം മന്ത്രാലയത്തിന്റെ ഗ്രാന്റുകള്‍ ആവശ്യപ്പെടുന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു എ എം ആരിഫ്.

പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതോടു കൂടി രാജ്യത്തിലെ വിനോദസഞ്ചാര മേഖല തകര്‍ച്ച നേരിടുകയാണെന്നും ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനു പോകുന്നതിന് അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, സിംഗപൂര്‍ തുടങ്ങി അനേകം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നും 2 ലക്ഷം പേരാണ് താജ്മഹല്‍ സന്ദര്‍ശനം ഒഴിവാക്കിയതെന്നും എം.പി ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു നല്‍കിയ നിരവധി പദ്ധതികള്‍ അനുമതി കിട്ടാതെ കിടക്കുകയാണെന്നും പലതിനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആരിഫ് ആവശ്യപ്പെട്ടു. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിക്ക്  ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി നെഹ്രു ട്രോഫി വള്ളംകളിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അത് പുനസ്ഥാപിക്കാനുള്ള നടപടി കൈ കൊള്ളണം. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ടൂറിസം നയം കൈകൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആരിഫ് എം.പി പറഞ്ഞു. 

Tags:    

Similar News